

സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഇന്ന് (2026 ഫെബ്രുവരി 16) സ്വർണത്തിന്റെ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 120 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 14,340 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് (8 ഗ്രാം) 960 രൂപ താഴ്ന്ന് വിപണി വില 1,14,720 രൂപയായും കുറിച്ചു.
സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 11,785 രൂപയാണ് ഇന്നത്തെ വിലയായി കുറിച്ചിരിക്കുന്നത്. അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 75 രൂപ താഴ്ന്ന് 9,175 രൂപയായും 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,915 രൂപയായും പുതുക്കിയ വില രേഖപ്പെടുത്തി.
കേരളത്തിലെ വിപണിയിൽ വെള്ളിയുടെ വിലയിലും ഇന്ന് തിരുത്തൽ നേരിട്ടു. ഒരു ഗ്രാം വെള്ളിയുടെ വില രണ്ട് രൂപ താഴ്ന്ന് 268 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,680 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,68,000 രൂപയായും ഇന്നത്തെ വിപണി വില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയുടെ വില 270 രൂപയായിരുന്നു കുറിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച പുറത്തുവന്ന യുഎസ് പണപ്പെരുപ്പ നിരക്ക് പൊതുവേ പ്രതീക്ഷിച്ചതിലും താഴ്ന്ന നിലവാരത്തിലാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത മങ്ങി. ഈയൊരു പശ്ചാത്തലത്തിൽ യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതാണ് സ്വർണ വിലയിലെ ഇടിവിനുള്ള മുഖ്യ കാരണം. കൂടാതെ സ്വർണത്തിൽ ചാഞ്ചാട്ടം തുടരുന്നതിനാൽ ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതും വില ഇടിയാനുള്ള കാരണമായി. രാജ്യാന്തര വിപണിയിൽ വില താഴ്ന്നതോടെ ആനുപാതിക കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.
22 കാരറ്റ് പരിശുദ്ധിയുള്ള 8 ഗ്രാം സ്വർണത്തിന്റെ നിരക്കിൽ 960 രൂപ താഴ്ന്നതോടെ ഇന്നത്തെ വിപണി വിലക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി എന്നിവയും ചേര്‍ത്ത് 1,30,260 രൂപയെങ്കിലും ചെലവാക്കിയാലാണ് ഇന്ന് രാവിലെ കടയില്‍ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine