ട്രംപില്‍ തട്ടി സ്വര്‍ണം വീണു, വിവാഹ പാര്‍ട്ടികള്‍ക്ക് സുവര്‍ണാവസരം, ഒറ്റയടിക്ക് 1,280 രൂപയുടെ കുറവ്

വെള്ളി വിലയിലും ഗണ്യമായ ഇടിവ്‌
Gold Bangle, Silver bar
Image by Canva
Published on

സംസ്ഥാനത്ത് വിവാഹ വീടുകള്‍ക്ക് ആശ്വാസം പകര്‍ന്ന് ട്രംപിന്റെ നീക്കം. ഇന്ന് ഒറ്റയടിക്ക് പവന്‍ വിലയിലുണ്ടായത് 1,280 രൂപയുടെ കുറവ്. ഇതോടെ പവന്‍ വില 68,700 രൂപയിലേക്ക് താഴ്ന്നു. ഗ്രാം വില 160 രൂപ കുറഞ്ഞ് 8,400 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വില 150 രൂപ കുറഞ്ഞ് 6,880 രൂപയുമായി. വെള്ളി വിലയും ഇന്ന് കാര്യമായ ഇടിവിലാണ്. ഗ്രാമിന് നാല് രൂപ കുറഞ്ഞ് 106 രൂപയിലെത്തി.

മറുചുങ്കം ഇഫക്ട്

ട്രംപിന്റെ തത്തുല്യചുങ്ക പ്രഖ്യാപനത്തിനു ശേഷം ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വില 0.65 ശതമാനം ഇടിഞ്ഞ് 3,113.07 ഡോളറിലെത്തിയിരുന്നു. ഇന്ന് 3,0099 ഡോളറിലാണ് വ്യാപാരം. ഔണ്‍സിന് 3,167.57 ഡോളറിലെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ വീഴ്ച.

ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് ശക്തമായതാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുങ്കമേര്‍പ്പെടുത്തുന്നത് സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും പണപ്പെരുപ്പത്തിനും വഴിവെയ്ക്കുമെന്ന ആശങ്കകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സ്വര്‍ണത്തിനെ വലിയ മുന്നേറ്റത്തിലാക്കിയിരുന്നു. എന്നാല്‍ സ്വര്‍ണം റെക്കോഡിലെത്തിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റു പിന്മാറാനുള്ള ശ്രമം നടത്തുകയായിരുന്നു.

സ്വര്‍ണ വില ഇനിയും കുറയുമോ?

സ്വര്‍ണത്തിന്റെ കുതിപ്പിന് വിരാമമായെന്നാണ് അമേരിക്കന്‍ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യു.എസ് ആസ്ഥാനമായ മോണിംഗ് സ്റ്റാര്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 38 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. ഇതുപ്രകാരം ഔണ്‍സ് വില 3,080 ഡോളറില്‍ നിന്ന് 1,820 ഡോളറായി താഴുമെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ 10 ഗ്രാമിന് വില 55,000 രൂപയുമായി കുറയും.

2024ന്റെ രണ്ടാം പാദത്തില്‍ മൈനിംഗ് ലാഭം ഔണ്‍സിന് 950 ഡോളറിലെത്തിയതു മൂലം സ്വര്‍ണത്തിന്റെ ഉത്പാദനം ഉയര്‍ന്നിട്ടുണ്ട്. ആഗോള സ്വര്‍ണശേഖരം 9 ശതമാനം ഉയര്‍ന്ന് 2.16 ലക്ഷം ടണ്‍ ആയി. ഓസ്‌ട്രേലിയ ഉത്പാദനം ഉയര്‍ത്തിയതും റീസൈക്കിള്‍ ചെയ്ത സ്വര്‍ണത്തിന്റെ വിതരണം ഉയര്‍ന്നതും ഇതിനു കാരണമായി.

കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം 1,045 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. 71 ശതമാനം കേന്ദ്ര ബാങ്കുകളും നിലവിലെ നിലയില്‍ സ്വര്‍ണ ശേഖരം നിര്‍ത്താനാണ് സാധ്യതയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ മോണിംഗ് സ്റ്റാറിന്റെ അനലിസ്റ്റ് സ്വര്‍ണ വില കുറയുമെന്ന് പ്രവചിക്കുന്നത്.

അതേസമയം, ബാങ്ക് ഓഫ് അമേരിക്ക അടുത്ത രണ്ട് വര്‍ഷത്തില്‍ സ്വര്‍ണം 3,500 ഡോളറില്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഗോള്‍ഡ്മാന്‍സ് സാക്‌സ് ഈ വര്‍ഷം ഔണ്‍സിന് 3,300 ഡോളറും പ്രവചിക്കുന്നു. എന്തായാലും വരും മാസങ്ങളില്‍ തന്നെ സ്വര്‍ണത്തിന്റെ ദീര്‍ഘകാല മുന്നേറ്റത്തെക്കുറിച്ചുള്ള സൂചന ലഭിക്കും.

ഒരു പവന്‍ ആഭരണത്തിന് ഇന്ന് നല്‍കേണ്ടത്‌

കേരളത്തിലെ വിവാഹ വീടുകള്‍ക്ക് വലിയ ആശ്വാസമാണ് ഇന്നത്തെ ഈ വിലയിടിവ്. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 62,700 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 72,730 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com