
റെക്കോഡില്‍ നിന്ന് അല്‍പമിറങ്ങി കേരളത്തില്‍ സ്വര്‍ണ വില. ഇന്നലെ കുറിച്ച പവന് 54,520 രൂപയെന്ന റെക്കോഡില്‍ നിന്ന് 80 രൂപ താഴ്ന്ന് 54,440 രൂപയിലാണ് ഇന്ന് സ്വർണം. ഗ്രാം വില 68,15 രൂപയില്‍ നിന്ന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5,705 രൂപയിലെത്തിയിട്ടുണ്ട്. വെള്ളിവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാറ്റമില്ല. ഗ്രാമിന് 90 രൂപയിലാണ് വ്യാപാരം.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
രൂപ മെച്ചപ്പെട്ടതാണ് കേരളത്തില്‍ വില കുറയാന്‍ കാരണം. എന്നാല്‍ അന്താരാഷ്ട വില കൂടുകയാണ് ചെയ്തത്. വ്യാഴാഴ്ചയേക്കാള്‍ 0.7 ശതമാനം ഉയര്‍ന്ന് 2,395.15 രൂപയിലാണ് വെള്ളിയാഴ്ച അന്താരാഷ്ട സ്വര്‍ണ വിലയുളളത്. വെള്ളിയാഴ്ച ഒരുവേള 2,417.59 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. ഈ ആഴ്ച ഇതു വരെ അന്താരാഷ്ട്ര വിലയിലുണ്ടായത് 2.2 ശതമാനത്തോളം വര്‍ധനയാണ്.
ബുക്ക് ചെയ്ത് നേട്ടമുണ്ടാക്കാം
ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസമാണ് ഇന്നത്തെ വിലക്കുറവ്. വിവാഹ പാർട്ടികൾക്കും മറ്റും ഈ അവസരം സ്വര്‍ണാഭരണങ്ങള്‍ ബുക്ക് ചെയ്യാനായി വിനിയോഗിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഒട്ടുമിട്ട ജുവലറികളും ബുക്കിംഗ് ഓഫറുകള്‍ നല്‍കുന്നുമുണ്ട്.
ബുക്ക് ചെയ്താല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയും ആഭരണം വാങ്ങുന്ന ദിവസത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്ത് അതില്‍ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കാന്‍ അവസരം ലഭിക്കും.
വില ഉയർന്നേക്കാം
നിലവിലെ വിലക്കുറവ് ശാശ്വതമല്ലെന്നാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. രാജ്യന്താരതലത്തിലുള്ള പ്രശ്‌നങ്ങള്‍ സ്വര്‍ണ വിലയെ ബാധിക്കും. വര്‍ഷാന്ത്യത്തോടെ അന്താരാഷ്ട്ര സ്വര്‍ണ വില 2,700 ഡോളര്‍ നിലവാരത്തിലേക്ക് ഉയരാമെന്ന് വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന് 60,000 രൂപ വരെ എത്തിയേക്കാം.
അമേരിക്കയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയത് സമീപ ഭാവിയില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. കൂടാതെ ഇറാനും-ഇസ്രായേലും തമ്മിലുള്ള യുദ്ധ ഭീതിയും ആശങ്കയാകുന്നുണ്ട്. ലോകത്തെ ഒട്ടുമിട്ട കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം സ്വര്‍ണത്തിന്റെ വില കൂടാനിടയാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine