സ്വര്‍ണം വാങ്ങാന്‍ ചെലവേറും, മൂന്ന് ദിവസം കൊണ്ട് പവന് കൂടിയത് 1,280 രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,480 രൂപയിലെത്തി. പവന്‍ വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്നും കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,360 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു.
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ ഇളവ് വന്നതോടെ സ്വര്‍ണ വില സംസ്ഥാനത്ത് പവന് 3,500 രൂപ കുറഞ്ഞിരുന്നു. പക്ഷെ ഭൗമരാഷ്ട്രിയ പ്രശ്‌നങ്ങള്‍ രാജ്യാന്തര വിലയെ സ്വാധീനിച്ചതോടെ കേരളത്തിലും വില ഉയരുകയായിരുന്നു. നികുതി തീരുവ ഇളവ് മൂലമുണ്ടായ കുറവില്‍ നിന്ന് സ്വര്‍ണ വില നിലവില്‍ 1,440 രൂപയോളം തിരിച്ചു കയറി.
വിലക്കയറ്റത്തിനു പിന്നില്‍
അമേരിക്കന്‍ സമ്പദ്‌വ്യവ്സ്ഥയിലെ ചലനങ്ങള്‍ക്കൊപ്പമാണ് സ്വര്‍ണവിലയുടെ നീക്കം. യു.എസിലെ പുതിയ തൊഴില്‍, ഫാക്ടറി ഉത്പാദന കണക്കുകള്‍ സാമ്പത്തിക മാന്ദ്യ ഭീതിയിലേക്ക് വിരൽ ചൂണ്ടുന്നതാകാം എന്നാണു കരുതുന്നത്. ഇതിനൊപ്പം ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതും ആശങ്കയാണ്.
ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന് കരുതുന്ന സ്വര്‍ണത്തിലേക്ക് ചുവടുമാറും. ഇത് സ്വര്‍ണ വിലക്കുതിപ്പിന് ഇടയാക്കും.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇക്കഴിഞ്ഞ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയെങ്കിലും സെപ്റ്റംബറില്‍ ഇത് കൂട്ടുമെന്ന് സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ സ്വര്‍ണത്തിന്റെ വില കൂടാനിടയാക്കും. അമേരിക്കയില്‍ പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങളുടെ നേട്ടം കുറയാനിടയാക്കും. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.
ഇന്നലെ രാജാന്ത്യര വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് 0.54 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,45 ഡോളറിലാണ് വ്യാപാരം.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?
സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചതു മുതല്‍ കേരളത്തില്‍ വില്‍പ്പനയില്‍ 10-15 ശതമാനം വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു. സ്വര്‍ണം മുന്‍കൂര്‍ബുക്ക് ചെയ്തവര്‍ക്ക് കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ വാങ്ങാനും സാധിച്ചു. കല്യാണ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങേണ്ടവര്‍ പലരും ജുവലറികളുടെ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാർക്ക് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 56,118 രൂപയെങ്കിലും നൽകിയാലേ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.

Related Articles

Next Story

Videos

Share it