
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 25 രൂപ വര്‍ധിച്ച് 9,235 രൂപയും പവന്‍ വില 200 രൂപ ഉയര്‍ന്ന് 73,880 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,575 രൂപയിലെത്തി.
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 118 രൂപയിലെത്തി. കേരളത്തില്‍ കഴിഞ്ഞ 14ന് കുറിച്ച ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോഡ് വില.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷമാണ് സമീപ ഭാവിയില്‍ സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുക. ഇതിനൊപ്പം യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളും വിലയെ ബാധിക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്തായാലും ഈ വർഷാവസാനം നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണുള്ളത്.
നിരക്ക് കുറച്ചാല്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ആകര്‍ഷകമല്ലാതാകുകയും നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇത് വില വീണ്ടും കുതിക്കാനിടയാക്കിയേക്കും. ഔണ്‍സ് സ്വര്‍ണ വില 3,451.62 ഡോളറിലെത്തി റെക്കോഡിട്ട ശേഷം ഇപ്പോള്‍ 3,368 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
2026ലും 2027ലും എത്രത്തോളം നിരക്ക് കുറയ്ക്കുമെന്ന സൂചനയും ഫെഡറല്‍ റിസര്‍വ് നല്‍കിയിട്ടുണ്ട്. മുന്‍പ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാലം ഉയര്‍ന്ന പലിശ നിരക്ക് തുടരുമെന്നും അത് അര്‍ത്ഥമാക്കുന്നു. ഡോളറിനെ ഉയര്‍ത്തി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,680 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,0000 രൂപയ്ക്ക് മുകളില്‍ വേണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഒക്കെ ചേര്‍ത്താണ് ഈ വില. പണിക്കൂലിയാണ് ആഭരണങ്ങളുടെ വിലയില്‍ മുഖ്യ പങ്കു വഹിക്കുന്നത്. അതുകൊണ്ട് പണിക്കൂലി കൂടുതല്‍ വരുന്ന ആഭരണങ്ങളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും ഉയരും. സാധാരണ പത്ത് ശതമാനം വരെയൊക്കെയാണ് പണിക്കൂലി. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് 30 ശതമാനം വരെയൊക്കെ ഈടാക്കാറുണ്ട്.
Gold price sees minor rise in Kerala as global conflicts and interest rate forecasts shape market trends.
Read DhanamOnline in English
Subscribe to Dhanam Magazine