

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (2026 മാർച്ച് 18) നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ താഴ്ന്ന് 14,460 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 240 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില 1,15,680 രൂപയായും രേഖപ്പെടുത്തി. ഈ മാസം സ്വർണ വിലയിൽ കുറിച്ച താഴ്ന്ന നിലവാരത്തിന് തൊട്ടടുത്ത് തന്നെയാണിത്.
18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ താഴ്ന്ന് 11,880 രൂപയിലേക്ക് എത്തിച്ചേർന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 20 രൂപ താഴ്ന്ന് 9,250 രൂപയായി. അതുപോലെ 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,965 രൂപയായും രേഖപ്പെടുത്തി. അതേസമയം വെള്ളി നിരക്കിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 275 രൂപയിൽ തുടരുന്നു.
യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം ഇന്നുണ്ടാകും. ഇതിലെ തീരുമാനങ്ങൾ ഉറ്റുനോക്കിയാണ് രാജ്യാന്തര സ്വർണ വിപണിയിലെ ചലനങ്ങളും. നിലവിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 5,000 ഡോളർ നിലവാരത്തിൽ തങ്ങിനിൽക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ പരിധിക്കുള്ളിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. അതുപോലെ രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വില 79 ഡോളറിന് താഴേക്ക് എത്തിയിട്ടുണ്ട്. യു.എസിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടർന്നാൽ അത് സ്വർണ വിലയിലും സ്വാധീനം ചെലുത്തുമെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്.
ബുധനാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായതോടെ, പുതിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,19,204 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine