'വാര്‍ഷ് എഫക്ട്' വിടാതെ സ്വര്‍ണം: കേരളത്തില്‍ വില 15 ദിവസത്തെ താഴ്ചയില്‍; ഇന്നത്തെ കുറവ് 1,080 രൂപ

ആഗോള വിപണിയില്‍ ഔണ്‍സിന് 4,419 ഡോളറിലേക്ക് ഇടിഞ്ഞു
gold bangles, rupee down
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഗ്രാം വില 135 രൂപ ഇടിഞ്ഞ് 14,370 രൂപയായി. പവന്‍ വില 1,080 രൂപ കുറഞ്ഞ് 1,14,960 രൂപയുമായി. കഴിഞ്ഞ 15 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇക്കഴിഞ്ഞ നാലാം തീയതി രേഖപ്പെടുത്തിയ പവന് 1,05,600 രൂപയാണ്. ഓണ സീസണില്‍ ഇതുവരെ കേരളത്തില്‍ 5,280 രൂപയുടെ കുറവാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്. ഉണ്ടായിരിക്കുന്നത്.

ചെറു കാരറ്റുകളുടെ വിലയിലും ഇന്ന് സമാനമായ കുറവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 110 രൂപ താഴ്ന്ന് 11,805 രൂപയായി. 14 കാരറ്റിന് 85 രൂപ താഴ്ന്ന് 9,195 രൂപയും ഒമ്പത് കാരറ്റിന് 55 രൂപ താഴ്ന്ന് 5,930 രൂപയുമായി.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപയില്‍ തന്നെയാണ് ഇന്നും വ്യാപാരം.

'വാര്‍ഷ് എഫക്ട്' തുടരുന്നു

യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് പണപ്പെരുപ്പം കുറയ്ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ, അമേരിക്കയില്‍ പലിശനിരക്ക് വീണ്ടും കൂട്ടിയേക്കുമെന്ന സൂചന ശക്തമായത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടാക്കി. കഴിഞ്ഞ വെള്ളിയാഴ്ച 3 ശതമാനത്തിലധികം ഇടിഞ്ഞ്, ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സ്വര്‍ണം ഇപ്പോള്‍ ഔണ്‍സിന് 4,419 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വാര്‍ഷ് വ്യക്തമാക്കി. ഇതോടെ വരുന്ന സെപ്റ്റംബറിലെ യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ 50 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷവും വിപണിയും

മറ്റൊരു വശത്ത്, പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ മൈനുകള്‍ ഇടാന്‍ ശ്രമിച്ച ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക സൈനിക ആക്രമണം നടത്തി. ഇതോടെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയും ഇത് പണപ്പെരുപ്പം വീണ്ടും കൂട്ടുമെന്ന ആശങ്ക ഉണ്ടാക്കുകയും ചെയ്തു. ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ സാമ്പത്തിക ഉപരോധം കടുപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് നേരിട്ടൊരു സൈനിക നടപടി ഉണ്ടാകുന്നത്.

എങ്കിലും, ഈ ഓഗസ്റ്റില്‍ മാത്രം സ്വര്‍ണവില 10 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. അമേരിക്കന്‍ ട്രഷറി കടപ്പത്രങ്ങള്‍ തിരികെ വാങ്ങാന്‍ (Bond buyback) തീരുമാനിച്ചതാണ് ഇതിന് പ്രധാന കാരണം. സര്‍ക്കാരിന്റെ കടബാധ്യതയും ഡോളറിന്റെ മൂല്യത്തകര്‍ച്ചയും ഭയന്ന് ആളുകള്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. 2025-ല്‍ സ്വര്‍ണവില 65 ശതമാനം ഉയര്‍ന്നതും ഇതേ കാരണം കൊണ്ടായിരുന്നു. സെപ്റ്റംബറിലും ഈ പ്രവണത തുടരാനാണ് സാധ്യതയെന്നും, അത് സ്വര്‍ണത്തിന് അനുകൂലമാകുമെന്നും വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആഭരണ വില അറിയാം

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,24,497 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold prices in Kerala fall sharp to a 15-day low following Hawkish rate signals from Fed Chair Kevin Warsh despite Mideast geopolitical friction.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com