

പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവില്ലെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണവില ചാഞ്ചാട്ടം നേരിടുന്നു. യു.എസ് ഡോളറിന്റെ മൂല്യം ശക്തമാകുന്നതാണ് മുഖ്യ തിരിച്ചടി. ഇതോടെ സംസ്ഥാന വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (2026 മാർച്ച് 13) 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 14,780 രൂപയായി. ആനുപാതികമായി ഒരു പവന് 72 രൂപ ഇടിഞ്ഞ് പുതിയ നിരക്ക് 1,18,240 രൂപയിലേക്കും എത്തിച്ചേർന്നു.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് പുതിയ നിരക്ക് 12,145 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിൽ 60 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 9,455 രൂപയായും കുറിച്ചു. അതുപോലെ 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 6,095 രൂപയിലേക്കും എത്തിച്ചേർന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വർണം ഇടിയുകയാണ്. ബുധനാഴ്ച (മാർച്ച് 11) രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയും ഒരു ഗ്രാമിന് 14,970 രൂപയും വീതമാണ് കുറിച്ചിരുന്നത്. അന്ന് ഉച്ചയ്ക്കുശേഷവും പിന്നാലെ കഴിഞ്ഞ ദിവസവും സ്വർണ വിലയിൽ ക്രമാനുഗത ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെ പവന് 1,18,240 രൂപയും ഒരു ഗ്രാമിന് 14,780 രൂപയിലേക്കും എത്തിച്ചേർന്നു. അതായത് മൂന്ന് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിൽ 1,520 രൂപയും ഒരു ഗ്രാം സ്വർണത്തിൽ 190 രൂപ വീതവും കുറവ് രേഖപ്പെടുത്തിയെന്ന് സാരം.
സംസ്ഥാനത്തെ വെള്ളി നിരക്കിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ നിരക്കായ ഒരു ഗ്രാമിന് 280 രൂപ തന്നെയാണ് ഇന്നത്തേയും വിപണി വില. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,800 രൂപയും 100 ഗ്രാം വെള്ളിക്ക് 28,000 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,80,000 രൂപയും വീതമാണ് വില. ബുധനാഴ്ച രാവിലെ 290 രൂപയായിരുന്നു വെള്ളിയുടെ വിലയായി രേഖപ്പെടുത്തിയിരുന്നത്.
വെള്ളിയാഴ്ചയും സ്വർണ നിരക്കിൽ ഇടിവുണ്ടായതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,21,840 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine