

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ മുന്നേറ്റം. ആഭരണ വിപണിയിൽ ബുധനാഴ്ചത്തെ (2026 ജനുവരി 28) വ്യാപാരത്തിനിടെ രണ്ടാം തവണയും സ്വർണ വില വർധിച്ചു. ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ നിരക്ക് പട്ടിക പ്രകാരം, 22 കാരറ്റ് സ്വർണത്തിന്റെ വില ഒരു ഗ്രാമിന് 175 രൂപ കൂടി വർധിച്ചു. ഇതോടെ ഒരു ഗ്രാമിന്റെ നിലവിലെ വിപണി വില 15,315 രൂപയായി ഉയർന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,400 കൂടി വർധിച്ച് വിപണി വില 1,22,520 രൂപയുമായി.
സമാനമായി 18, 14, 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ നിരക്കുകളും ഉച്ചയോടെ വീണ്ടും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 18 കാരറ്റ് സ്വർണത്തിന് 145 രൂപ കൂടി വർധിച്ച് 12,580 രൂപയിലേക്ക് എത്തിച്ചേർന്നു. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ വീണ്ടും വർധിച്ച് വിപണി വില 9,795 രൂപയായും പുതുക്കി നിശ്ചയിച്ചു. 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാം വിലയിൽ 70 രൂപ കൂടി വർധിച്ച് 6,315 രൂപയിലേക്ക് വിപണി വില ഉയർന്നു. ഈ സ്വർണ നിരക്കുകളെല്ലാം സർവകാല റെക്കോഡാണ്.
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച വേളയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിൽ 295 രൂപയുടെയും ഇതിന് ആനുപാതികമായി ഒരു പവനിൽ 2,360 രൂപയുടേയും വർധന വീതം രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ വീണ്ടും സ്വർണ വില വർധിച്ചതോടെ ഇന്നത്തെ മാത്രം വർധന ഒരു ഗ്രാമിൽ 470 രൂപയും ഒരു പവനിൽ 3,760 രൂപയും വീതമായി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില 15,000 രൂപയെന്ന നിലവാരം മറികടക്കുന്നത്.
22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഏറ്റവും പുതിയ നിരക്ക് 1,22,520 രൂപയായതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,32,681 രൂപയെങ്കിലും ചെലവാക്കിയാലാണ് ഒരു പവൻ സ്വർണാഭരണം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കടയില്‍ നിന്നും വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine