ഉത്സവകാല വില്‍പ്പനയ്ക്ക് തിരിച്ചടിയായി ഓഗസ്റ്റിലെ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം, ഒറ്റയടിക്ക് 600 രൂപയുടെ വര്‍ധന, ആഭരണ വില ₹81,000ത്തിനും മേലെ

വെള്ളിയും മുന്നേറ്റ പാതയില്‍, ഇന്ന് ഗ്രാമിന് രണ്ട് രൂപ കൂടി
lady wearing gold jewellery
envato
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 9,370 രൂപയിലും പവന്‍ വില 74,960 രൂപയിലുമെത്തി. ഈ മാസം വെറും അഞ്ച് ദിവസത്തിനുള്ളില്‍ പവന് 1,760 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,690 രൂപയിലെത്തി. രണ്ടു ദിവസമായി അനക്കമില്ലാതിരുന്ന വെള്ളി വിലയും മുന്നോട്ടാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 122 രൂപയിലെത്തി.

രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 3,385 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് 3,373 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഈ വര്‍ഷം രണ്ടു തവണ കുറച്ചേക്കുമെന്ന പ്രതീക്ഷകളാണ് വില ഉയര്‍ത്തിയത്. ഇതിനൊപ്പം ഇന്ത്യയില്‍ രൂപയുടെ നിരക്ക് കുറഞ്ഞതും സ്വര്‍ണ വിലയെ ബാധിച്ചു.

ആഭരണത്തിന് കൈപൊള്ളും വില

കേരളത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ഉത്സവകാലവും വിവാഹ സീസണും ആരംഭിക്കാനിരിക്കെയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം എന്നത് വ്യാപാരികളെയും ഉപയോക്താക്കളെയും ഒരു പോലെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ന് ഒരു പവന് 74,960 രൂപയാണെങ്കിലും ഇതേ തൂക്കത്തില്‍ ആഭരണം വാങ്ങണമെങ്കില്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം പണിക്കൂലി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, മറ്റ് നികുതികള്‍ എന്നിവയും ചേര്‍ത്താണ് സ്വര്‍ണ വില നിശ്ചയിക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് സാധാരണ ഗതിയില്‍ പണിക്കൂലി. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ സ്വര്‍ണത്തിന് 81,122 രൂപ വരും. അതായത് ഇന്ന്‌ ആഭരണം വാങ്ങാന്‍ പോകുന്നവര്‍ സ്വര്‍ണ വിലയേക്കാള്‍ ആറായിരം രൂപയിലധികം കൈയില്‍ കരുതേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com