

സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് (2026 ഏപ്രിൽ 30) വൈകിട്ട് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ വർധിച്ച് പുതുക്കിയ വില 14,000 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 480 രൂപ ഉയർന്ന് പുതിയ വില 1,12,000 രൂപയായും കുറിച്ചു. ഇന്ന് ഇത് മൂന്നാം തവണയാണ് സ്വർണ വില വർധിപ്പിക്കുന്നത്. ഒരു പവൻ സ്വർണത്തിന് മൊത്തം 1,680 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയാണ്.
വ്യാഴാഴ്ച രാവിലെ തന്നെ വില വർധനയോടെയാണ് സ്വർണ വ്യാപാരം ആരംഭിച്ചത്. തുടർന്നു ഉച്ചയ്ക്കുശേഷം രണ്ട് തവണ കൂടി സ്വർണത്തിന്റെ വിപണി വിലയിൽ വർധന രേഖപ്പെടുത്തുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഉണ്ടായ അപ്രതീക്ഷിത കുതിപ്പിന്റെ പ്രതിഫലനമാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രകടമായത്. കേരളത്തിലെ സ്വർണം, വെള്ളി വ്യാപാരികളുടെ പ്രബല സംഘടനകളായ എ.കെ.ജി.എസ്.എയുടേയും കെ.ജി.എസ്.എം.എ.യുടേയും കീഴിലുള്ള ജുവൽറികളിൽ വില വർധന നടപ്പായിട്ടുണ്ട്.
ആഭ്യന്തര വിപണിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണത്തിന്റെ വിലയിൽ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഇതിൽ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലെ വ്യാപാരത്തിനിടെ രണ്ട് തവണ വീതമാണ് സ്വർണത്തിന്റെ വിപണി വിലയിൽ മാറ്റം വന്നതെങ്കിൽ വ്യാഴാഴ്ച ഇതിനകം മൂന്ന് തവണ സ്വർണ നിരക്കിൽ മാറ്റം രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നിരുന്നാലും ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഒരു പവന്റെ വില ഇപ്പോഴും 2,240 രൂപ താഴെയാണുള്ളത്.
വ്യാഴാഴ്ച വൈകിട്ടും സ്വർണ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,21,293 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine