

സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 ഫെബ്രുവരി 20) വൈകുന്നേരത്തോടെ സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കൂടി പുതിയ വിപണി വില 14,425 രൂപയായി ഉയർന്നു. ഇതോടെ 22 കാരറ്റിന്റെ ഒരു പവന്റെ (8 ഗ്രാം തൂക്കം) വിപണി വില 880 രൂപ വർധിച്ച് 1,15,400 രൂപയിലേക്കും എത്തിച്ചേർന്നു.
ആനുപാതികമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 90 രൂപ ഉയർന്ന് 11,850 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കൂടി പുതുക്കിയ വിപണി വില 9,230 രൂപയിലേക്കും ഉയർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ വർധിച്ച് വിപണി വില 5,950 രൂപയായും നിശ്ചയിച്ചു.
സംസ്ഥാനത്തെ വിപണിയിൽ സ്വർണ നിരക്കുകളിൽ കടുത്ത ചാഞ്ചാട്ടം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 800 രൂപയുടെ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വൈകുന്നേരമായപ്പോൾ വില വർധനയിലേക്ക് എത്തിച്ചേർന്നു. രാജ്യാന്തര വിപണിയിൽ രാവിലെ സ്വർണ വില ഔൺസിന് 5,000 ഡോളർ നിലവാരത്തിലായിരുന്നെങ്കിൽ ഉച്ചയ്ക്കുശേഷം ഒരു ശതമാനത്തോളം വർധിച്ച് 5,050 ഡോളർ നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
രാജ്യാന്തര വിപണിയിലെ നിരക്കുകളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുന്നത്. ജിയോപൊളിറ്റക്കൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണി ചൂടുപിടിച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ദിവസങ്ങളിൽ രണ്ട് തവണയെങ്കിലും പ്രതിദിന വ്യാപാരത്തിനിടെ സ്വർണ നിരക്കുകളിൽ മാറ്റം രേഖപ്പെടുത്തി.
സ്വർണത്തിന്റെ നിരുക്കുകളിൽ ഇന്ന് വൈകിട്ട് വർധനയുണ്ടായതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,31,000 രൂപയെങ്കിലും ചെലവാക്കിയാലാണ് വെള്ളിയാഴ്ച വൈകിട്ട് ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine