
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തില്‍ സ്വര്‍ണ കള്ളക്കടത്ത് ക്രമാതീതമായി വര്‍ധിക്കുന്നതായി കേന്ദ്ര ധന മന്ത്രാലയം. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ് 3,173 കള്ളകടത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൊത്തം പിടിച്ചെടുത്തത് 1,000 കോടി രൂപയ്ക്കുമേൽ മൂല്യം വരുന്ന 2291.51 കിലോ സ്വര്‍ണം. 2022ല്‍ സ്വര്‍ണ കള്ളക്കടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് കൂടുതല്‍ കടത്ത് നടക്കുന്നത്. വസ്ത്രങ്ങളിലും ബാഗിന്റെ അറകളിലും ശരീരത്തിനുള്ളിലും ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളിലും വിമാനത്തിന്റെ സീറ്റിലും മറ്റും ഒളിപ്പിച്ചാണ് കള്ളക്കടത്തുകാര്‍ സ്വര്‍ണം എത്തിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ കള്ളക്കടത്ത്. 2023ല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മാത്രം 728 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവഴി പിടിച്ചെടുത്തത് 542.36 കിലോ സ്വര്‍ണമാണ്.
കള്ളക്കടത്തില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. 2,979 കേസുകളാണ് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത്. 2,528 കേസുകളുമായി മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine