

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയും പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയുമായി. ഇന്നലെ പവന്‍ വില 1,320 രൂപ ഇടിഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 10,610 രൂപയും 14 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,260 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,330 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒരു ഔൺസ് സ്വർണത്തിന്റെ വില 4,000 ഡോളറിന് താഴേക്ക് പതിച്ച്, ഏകദേശം 3,981 ഡോളർ എന്ന നിരക്കിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും ശക്തമായ യു.എസ് ഡോളറുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
പലിശനിരക്ക് ഉയരുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് വിലയിടിവിന് കാരണം. കൂടാതെ രണ്ടാം പാദത്തിൽ (Q2) മാത്രം ആഗോള വിപണിയിൽ സ്വർണവിലയിൽ 11 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ഈ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യൻ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചേക്കാം.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,11,810 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine