

സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വൈകിട്ട് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി. 48 മണിക്കൂറിനിടെ സ്വര്‍ണ വിലയില്‍ പവന് 3,280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെറുകാരറ്റുകളുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,685 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,100 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,865 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വിലയുടെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാവിലെ ഔണ്‍സിന് 4,997 ഡോളര്‍ വരെ ഉയര്‍ന്ന വില വൈകിട്ട് 4,941 ഡോളറിലേക്ക് എത്തി. അമേരിക്കൻ വിപണിയിലെ ശക്തമായ തൊഴിൽ കണക്കുകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് സ്വർണത്തിന് തിരിച്ചടിയായത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളും ട്രംപ് സർക്കാരിന്റെ പുതിയ താരിഫ് നയങ്ങളും വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും വിലയിടിവിന് കാരണമായി.
പവന് സ്വര്‍ണത്തിന്റെ വില 1,13,760 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,29,171 രൂപയെങ്കിലും നല്‍കിയാലാണ് കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകുക. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine