

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇറക്കം. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാം വില 75 രൂപ കുറഞ്ഞ് 13,125 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,000 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,790 രൂപയും 14 കാരറ്റിന്റെ വില 50 രൂപ കുറഞ്ഞ് 8,400 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 280 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 4,593 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവന്നതോടെ ഈ വർഷം ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ട്രംപ്-പവല്‍ സംഘര്‍ഷം രൂക്ഷമാകുന്നതും തിരിച്ചടിയാണ്.
ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനെത്തുടർന്ന് മുൻ ഫെഡറൽ മേധാവികളിൽ നിന്ന് വിമർശനം ഉയർന്നതോടെ ഫെഡിന്റെ സ്വാതന്ത്ര്യ പ്രവര്‍ത്തനത്തെക്കുറിച്ചുളള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ട്രംപിന്റെ ഭീഷണിയുണ്ട്. ഇതെല്ലാം നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് കരുതുന്നത്.
ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,13,716 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine