

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കൂടിയ ശേഷം മണിക്കൂറുകള്‍ക്കകം വീണ്ടും 100 രൂപ വര്‍ധിച്ചു. ഇതോടെ ഗ്രാം വില 13,600 രൂപയായി. പവന്‍ വില 800 രൂപ കൂടി 1,08,800 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലൂടെയാണ് സ്വര്‍ണം കടന്നുപോകുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,175 രൂപയും 14 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 8,705 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 315 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ചരിത്രത്തിൽ ആദ്യമായി സ്‌പോട്ട് ഗോൾഡ് ഔൺസിന് 4,700 ഡോളർ കവിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. പുതുവർഷത്തില്‍ മൂന്നാഴ്ചയ്ക്കിടെ തന്നെ സ്വര്‍ണം 8.8 ശതമാനം വർധനവോടെ 380 ഡോളറിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും (Geopolitical tensions) ആഗോള സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കുകയാണ്. ഗ്രീൻലാൻഡ് വിഷയത്തില്‍ യൂറോപ്യൻ യൂണിയനുമായുള്ള ട്രംപിന്റെ തർക്കം രൂക്ഷമാക്കുന്നതാണ് നിലവില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്.
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,17,829 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine