കൊച്ചി മെട്രോ ഇനി ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട്ടേക്കും; തുക അനുവദിച്ച് സര്‍ക്കാര്‍

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ 379 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം.

നേരത്തെ 354.57 കോടി രൂപ പിങ്ക്‌ലൈന്‍ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക ഫണ്ട് വേണമെന്ന് കൊച്ചി മെട്രോ റെയിലും റവന്യു വകുപ്പും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് 378.57 കോടിയുടെ പുതുക്കിയ അടങ്കല്‍ തുക അനുവദിച്ചത്. 24 കോടി രൂപയാണ് സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള പാതയ്ക്കായി അധികമായി അനുവദിച്ചത്.

2025ൽ പൂർത്തിയാകും

കൊച്ചി മെട്രോയെ ഐ.ടി കേന്ദ്രമായ കാക്കാനാടുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പാതയ്ക്ക് 1,957 കോടി രൂപയാണ് മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 55.18 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും 338.75 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്. 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വായ്പയായും ലഭ്യമാക്കും.

മൊത്തം 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മിതി. 11 സ്റ്റേഷനുകളുണ്ടാകും. 20 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2025 നവംബറോടെ കാക്കനാട്- ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പ്രതീക്ഷിക്കുന്നത്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ വീതി കൂട്ടല്‍ ഉള്‍പ്പെടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയായാല്‍ ടിക്കറ്റ് പൂര്‍ണമായും ഡിജിറ്റലാക്കാനും പദ്ധതിയുണ്ട്.
മൂന്നാം ഘട്ടവും
തൃപ്പൂണിത്തുറയില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള ലൈനും പരിഗണനയിലുണ്ട്. ഇതു കൂടാതെ മറൈന്‍ഡ്രൈവ്, ഹൈക്കോര്‍ട്ട് എന്നിവയെ കൂടി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
അങ്കമാലിയെ കൂടി ഉള്‍പ്പെടുത്തികൊണ്ട് കലൂരില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വരെയുള്ള മൂന്നാം ഘട്ട മെട്രോയുടെ രൂപ രേഖയും അധികം വൈകാതെ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആര്‍.എല്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it