Begin typing your search above and press return to search.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സ്വാപ് ടെന്‍ഡര്‍ തുറന്നു
വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ അടുത്ത മഴക്കാലത്ത് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ (സ്വാപ്) വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടര്‍ ഇന്നലെ തുറന്നു. രണ്ടു കമ്പനികളാണ് സന്നദ്ധത അറിയിച്ചത്. ഒക്ടോബറില്‍ 500 മെഗാ വാട്ട്, നവംബറില്‍ 300, ഡിസംബറില്‍ 500, മാര്‍ച്ച് 200, ഏപ്രിലില്‍ 500, മേയ് 500 എന്നിങ്ങനെയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തിരികെ നല്‍കും. രണ്ട് കമ്പനികള്‍ സന്നദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷനെ അറിയിച്ച് അനുമതി വാങ്ങണം.
നേരത്തെയും ബോര്‍ഡ് ഫെബ്രുവരി മുതല്‍ മേയ് വരെ സ്വാപ് അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങി മഴക്കാലത്ത് തിരിച്ചു നല്‍കിയിരുന്നു. അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ച മൂലം റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ പഴയ 465 മെഗാവാട്ടിന്റെ 4 കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ച്ചെങ്കിലും ഇന്നലത്തെ മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. ഇന്നലെ ഓണ്‍ലൈനായിട്ടായിരുന്നു മന്ത്രിസഭാ യോഗം കൂടിയത്. അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
പഴയ കരാറുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിലയിരുത്തിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവും തേടിയിരുന്നു. പല കാര്യങ്ങളിലും രണ്ടഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്തിമ തീരുമാനത്തിനായി മന്ത്രിസഭയ്ക്കു വിട്ടത്.
500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഇടക്കാല കരാര്‍ ഒപ്പുവയ്ക്കാന്‍ വിളിച്ച ടെന്‍ഡറില്‍ യൂണിറ്റിന് 6.88 രൂപ വേണമെന്നു കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് റദ്ദാക്കിയ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ എന്നു പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. റദ്ദാക്കിയ കരാര്‍ അനുസരിച്ചുള്ള വൈദ്യുതിക്കു യൂണിറ്റിന് പരമാവധി 4.29 രൂപയേ വിലയുള്ളൂ. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വകുപ്പ് 108 അനുസരിച്ച്, റദ്ദാക്കിയ കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയ തീരുമാനം എടുത്തു റെഗുലേറ്ററി കമ്മിഷനു നിര്‍ദേശം നല്‍കണം എന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്‍ ഉത്തരവിട്ടാല്‍ ഉല്‍പാദകര്‍ ബോര്‍ഡിനു വീണ്ടും വൈദ്യുതി നല്‍കേണ്ടി വരും.
കമ്പനികള്‍ ആവശ്യപ്പെടുന്നത് കൂടുതൽ വില
അടുത്ത 5 വര്‍ഷത്തേക്ക് 500 മെഗാവാട്ട് വാങ്ങാനുള്ള ടെന്‍ഡര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോള്‍ 2 കമ്പനികള്‍ 403 മെഗാവാട്ട് നല്‍കാമെന്നാണ് അറിയിച്ചത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കിയ 4 കരാറുകളാണ് ഭേദം എന്ന് അധികൃതര്‍ക്കു ബോധ്യപ്പെട്ടത്. ഈ കരാറുകള്‍ അനുസരിച്ച് 350 മെഗാവാട്ട് 4.29 രൂപയ്ക്കും 115 മെഗാവാട്ട് 4.15 രൂപയ്ക്കും 25 വര്‍ഷത്തേക്കു ലഭിക്കും. ഈ കരാറുകള്‍ നിലവില്‍ വന്നിട്ട് 7 വര്‍ഷമേ ആയിട്ടുള്ളൂ. 18 വര്‍ഷം കൂടി ഇതേ നിരക്കില്‍ വൈദ്യുതി ലഭിക്കും. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നു ടെന്‍ഡറുകളാണ് ബോര്‍ഡ് വിളിച്ചത്. അഞ്ചു വര്‍ഷത്തേയ്ക്കും ഹ്രസ്വകാലത്തേക്കും, സ്വാപ് അടിസ്ഥാനത്തിലും.
അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് ഇടക്കാല കരാര്‍ ഒപ്പു വയ്ക്കാന്‍ വിളിച്ച ടെന്‍ഡറില്‍ യൂണിറ്റിന് 6.88 രൂപ വേണമെന്നു കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം മുതല്‍ നവംബര്‍ വരെ മാസാടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡറില്‍ 12 കമ്പനികള്‍ പങ്കെടുത്തെങ്കിലും യൂണിറ്റിന് 6.95 രൂപ മുതല്‍ 7.87 രൂപ വരെയാണ് ആവശ്യപ്പെട്ടത്. ഈ മാസം 150 മെഗാവാട്ടിന് 7.60, ഒക്ടോബറില്‍ 100 മെഗാവാട്ടിന് 7.87, നവംബറില്‍ 100 മെഗാവാട്ടിന് 6.95 എന്നിങ്ങനെയാണ് വില.
Next Story