
ഹരിത നഗര പദ്ധതിക്ക് തുടക്കമിട്ട് തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ 113 ഇലക്ട്രിക് ബസുകള്‍ കൂടി ഓടും. 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനായി സ്മാര്‍ട് സിറ്റിയുടെ 'മാര്‍ഗദര്‍ശി' ആപ്പ് പുറത്തിറക്കി. ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 60 ഇ- ബസുകളുടെ കൈമാറ്റവും ഫ്‌ളാഗ് ഓഫും 26ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറും.തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റ‍് വികസിപ്പിച്ച മാർഗദർശി ആപ്പ് നവീനവും ശാസ്ത്രീയവുമായ പുതിയ ചുവടുവെപ്പായി മാറും. കൺട്രോൾ റൂം ഡാഷ്ബോർഡിൽ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, ഓവർസ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. പൊതുജനങ്ങള്‍ക്ക് ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെ എസ് ആർ ടി സി നിയോ ബീറ്റാ വേർഷന്റെ റിലീസും ചടങ്ങിൽ നടക്കും. മെട്രോസ്റ്റേഷൻ- വിമാനത്താവളങ്ങളിലേതിന് സമാനമായി ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങള്‍ തത്സമയം അറിയിക്കുന്ന പി.എ ബോർഡുകള്‍ സ്ഥാപിക്കും. ലോകത്തിലെ ആധുനിക നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.
നഗരത്തിൽ ഹരിത വാഹനങ്ങള്‍ മാത്രം
ഡീസൽ ബസുകള്‍ ക്രമാനുഗതമായി മാറ്റി, ഹരിത വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി. നിലവിൽ 50 ബസുകളാണ് കെ എസ് ആർടിസി സിറ്റി സർവീസിലുള്ളത്. 113 ബസുകള്‍ കൂടി വരുന്നതോടെ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള യാത്ര പൂർണമായി ഹരിതവാഹനങ്ങളിൽ തന്നെയാകും. തിരുവനന്തപുരം നഗരത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും സുരക്ഷിതത്വവും ആധുനിക സംവിധാനങ്ങളോടെ മെച്ചപ്പെടുത്തുന്നതിനുള്ള സ്മാർട്ട് സിറ്റി പദ്ധതിയുടെ വിവിധ വികസന പരിപാടികളിലൊന്നിനാണ് ശനിയാഴ്ച തുടക്കമാവുന്നത്. പരിസ്ഥിതിയോട് ഇണങ്ങിയ ആധുനിക പൊതു ഗതാഗത സംവിധാനം 'സ്മാർട്ടായി' ഉപയോഗിക്കാനാവുന്ന നഗരമായി തിരുവനന്തപുരം മാറുകയാണ്.
തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഹൈബ്രിഡ് ഹൈടെക് ബസുകൾ
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ സർവീസ് തുടങ്ങും . വിജയം കണ്ടാൽ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സർവീസ് വ്യാപിപ്പിക്കും. 27 സീറ്റുകളും 17 ബർത്തുകളുമാണ് ബസിലുള്ളത്. 60 ബസുകളുടെ റൂട്ടുകൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു ആഗസ്റ്റ് 26ന് അന്തിമമായി തീരുമാനിക്കും. സിറ്റി സർക്കുലർ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുൾപ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine