ക്ഷേമപെന്‍ഷന്‍ കിട്ടിയവരില്‍ പരേതരും സര്‍ക്കാര്‍ ജീവനക്കാരും: ഖജനാവിന് നഷ്ടം കോടികള്‍

സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടിയവരില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും! പരേതര്‍ക്കും കിട്ടി പെന്‍ഷന്‍. മാത്രമല്ല, അപേക്ഷിക്കാത്തവര്‍ക്കും പെന്‍ഷന്‍ കൊടുത്തു. ഇതുവഴി സര്‍ക്കാരിന് ഖജനാവില്‍ നിന്ന് നഷ്ടമായതാകട്ടെ 39.27കോടി രൂപയും. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഈ ഗുരുതര ക്രമക്കേടുകള്‍ വ്യക്തമാക്കുന്നത്.

2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ 9,201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ഇനത്തില്‍ സര്‍ക്കാരിന്റെ നഷ്ടം 39.27 കോടി രൂപയാണ്. 2000 മുതല്‍ ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ നഷ്ടം ഇനിയും ഉയരും. ഈ തുക തിരിച്ചു പിടിച്ചിട്ടില്ലെന്നു മാത്രമല്ല ഇതുവരെ ഏതെങ്കിലും തരത്തിലുള്ള നടപടികളെടുത്തിട്ടുമില്ല.

പരേതരായ 1,698 പേര്‍ക്കാണ് ഇക്കാലയളവില്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. ഇത് വഴി സര്‍ക്കാരിന്റെ നഷ്ടം 2.63 കോടി രൂപയാണ്. 96,285 പെന്‍ഷന്‍കാര്‍ മരിച്ചതായി സഹകരണ സൊസൈറ്റികള്‍ അറിയിച്ചിട്ടും 118.16 കോടി രൂപ പെന്‍ഷന്‍ തുകയായി സഹകരണ സംഘങ്ങള്‍ക്ക് കൈമാറി.
വിതരണത്തിലും അപാകത
ഒരു ഗുണഭോക്താവിന് ഒന്നിലധികം ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അര്‍ഹതയുള്ള 25,000 ത്തോളം പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുമില്ല. നിര്‍ത്തലാക്കിയ ഗുണഭോക്തൃ അക്കൗണ്ടുകളിലേക്ക് നല്‍കിയ 4.08 കോടി രൂപ ഇതുവരെ തിരിച്ചുപിടിച്ചിട്ടുമില്ല.
75 വയസ് തികയുന്നതിനു മുന്‍പ് പലര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചത് വഴി സര്‍ക്കാരിന് 10.11 കോടി രൂപ നഷ്ടമുണ്ടായി
ആധാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ 3,990 പേര്‍ വിധവ, അവിവാഹിത എന്നീയിനങ്ങളിലെ ഇരട്ടപെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തി. ഇതു വഴിയുള്ള സര്‍ക്കാരിന്റെ നഷ്ടം 3.83 കോടി രൂപയാണ്. പുനര്‍വിവാഹം ചെയ്തതായി അറിയിച്ചിട്ടും പെന്‍ഷന്‍ തുടര്‍ന്ന വകയില്‍ സര്‍ക്കാരിന് 54 ലക്ഷം രൂപ നഷ്ടമുണ്ടായി.
ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചതു വഴി 39.27 കോടി രൂപ ക്രമരഹിതമായി നല്‍കിയെന്നും തെളിഞ്ഞു. 19.69% ഗുണഭോക്താക്കളും അര്‍ഹതയില്ലാത്തവരാണെന്നും കണ്ടെത്തി.
2018 മുതല്‍ 2021 വരെയുള്ള കാലയളവിൽ 47.97 ലക്ഷം ഗുണഭോക്കാക്കള്‍ക്കായി 29,622.67 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 50.79 ശതമാനം പേര്‍ക്കും ബാങ്ക് അക്കൗണ്ടുവഴിയും 49.21 ശതമാനം പേര്‍ക്ക് പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ വഴി നേരിട്ട് വീടുകളിലെത്തിച്ചുകൊടുക്കുകയുമാണ്.

ഡി.ബി.റ്റി സെല്‍ പ്രവര്‍ത്തനം

സംസ്ഥാന ഡി.ബി.റ്റി (പെന്‍ഷന്‍ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) സെല്ലിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിഭാവനം ചെയ്തതുപോലെയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രാഥമിക അപേക്ഷകള്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. വേരിഫിക്കേഷനിലും റിപ്പോര്‍ട്ടിലും വ്യക്തതകുറവുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ട് വഴിയല്ലാതെ സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന് വതരണം ചെയ്യുന്നതില്‍ പഴുതുകളുണ്ടെന്നും കൂടുതല്‍ പേരെ ഡി.ബി.റ്റി സംവിധാനത്തിലേക്ക് മാറ്റുന്നത് ഉറപ്പു വരുത്തണമെന്നും സി.എ.ജി നിര്‍ദേശിച്ചു.
കണക്കില്ലാതെ 4,478 കോടി

ക്ഷേമപെന്‍ഷന്‍ കമ്പനി വഴി വിതരണം ചെയ്ത പെന്‍ഷനുകള്‍ക്ക് കൃത്യമായ കണക്കോ രേഖകളോ ഇല്ലെന്ന ഗുരുതര കണ്ടെത്തലും സി.എ.ജി നടത്തിയിട്ടുണ്ട്. 2018 മുതല്‍ 2021 വരെ ആകെ ലഭിച്ചതും വിതരണം ചെയ്ത തുകയും തമ്മില്‍ 4,478 കോടിയുടെ വ്യത്യാസമുണ്ട്.

2018-19, 2019-20 വര്‍ഷങ്ങളില്‍ പെന്‍ഷന്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സെല്ലിന്റെയും പെന്‍ഷന്‍ കമ്പനിയുടേയും ഇടപാടു കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല. 11,088.09 കോടി രൂപ പെന്‍ഷന്‍ കമ്പനി പഞ്ചായത്ത് ഡയറക്ടറേറ്റിന് നല്‍കിയതായാണ് ഡി.ബി.ടി സെല്‍ സി.എ.ജിക്ക് നല്‍കിയ കണക്ക്. എന്നാല്‍ 9,699.48 കോടി നല്‍കിയതായിട്ടാണ് കമ്പനി നല്‍കിയ കണക്കിലുള്ളത്.

Related Articles

Next Story

Videos

Share it