പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തുന്നു: തൊഴിൽ-ബിസിനസ് സാധ്യതകളുടെ സൂചനയെന്ന് മന്ത്രി പി. രാജീവ്

സൈബർ സുരക്ഷാ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം; 40,000 പേർ 7 മാസത്തിനിടെ തിരികെയെത്തി
P. Rajeev, Kerala Cyber ​​Security Summit 2025
Published on

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു.

എഫ്9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs) സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും 1 വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായും നൽകും.

സൈബർ പ്രതിരോധശേഷി

യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി സൈബർ കുറ്റകൃത്യങ്ങൾ മാറിയിട്ടുണ്ടെന്ന് പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധനായ ഗോപൻ ശിവശങ്കരൻ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ സാമ്പത്തിക വ്യാപ്തി ഏകദേശം 10.5 ട്രില്യൺ ഡോളറാണ്.

സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെയാണ് കെസിഎസ്എസ് 2025 സംഘടിപ്പിച്ചത്. എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സൈബർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായിരുന്നു ഉച്ചകോടിയിൽ പ്രധാന ഊന്നൽ.

കെഎസ്‌യുഎം ഡയറക്ടർ ലെഫ്. കമാൻഡർ സജിത്ത് കുമാർ ഇ.വി. (റിട്ട), സോഫോസ് ഡയറക്ടർ ഗോപൻ ശിവശങ്കരൻ, എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ, സിടിഒ രാജേഷ് രാധാകൃഷ്ണൻ, സിഐഎസ്ഒ രാജേഷ് വിക്രമൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

പാനൽ ചർച്ചകള്‍

വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചകളും ഉച്ചകോടിയിൽ നടന്നു. ബിബു പുന്നൂരാൻ (മെഡിവിഷൻ ഗ്രൂപ്പ് സഹസ്ഥാപകൻ), വിനോദിനി സുകുമാരൻ (കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്), നിത്യാനന്ദ് കാമത്ത് (മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്), വിവേക് ഗോവിന്ദ് (ടിഐഇ കേരള പ്രസിഡന്റ്) എന്നിവർ പങ്കെടുത്ത ചർച്ചക്ക് മാധ്യമപ്രവർത്തകൻ ജോ സ്കറിയ മോഡറേറ്ററായിരുന്നു.

എ. ബാലകൃഷ്ണൻ (ജിയോജിത് ഫിനാൻഷ്യൽ സർവീസസ്), സംഗീത് കെ.എം. (മെയ്ൻ കാൻകോർ എവിപി), അനിൽ മേനോൻ (ലുലു ഗ്രൂപ്പ് ഇന്ത്യ സിഐഒ), റോബിൻ ജോയ് (എംസൈൻ ടെക്നോളജീസ് ഡയറക്ടർ), വി.വി. ജേക്കബ് (മലയാള മനോരമ) എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് എസ്എഫ്ഒ ടെക്നോളജീസ് പ്രിൻസ് ജോസഫ് മോഡറേറ്ററായി.

Return of 40,000 professionals to Kerala signals rising economic and business potential, says Minister P. Rajeev.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com