പുരപ്പുറ സോളാര്‍: കെ.എസ്.ഇ.ബിയുടെ മാറ്റത്തിനായി മാർഗരേഖയുമായി പ്രൊസ്യുമേഴ്സ് കമ്യൂണിറ്റി

സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഡാറ്റാ ശൃംഖലയുടെ അടിസ്ഥാന ശിലയായി കാണണം
rooftop solar
Image courtesy: Canva
Published on

കേരളത്തിലെ ഗാർഹിക സൗരോർജ ഉപഭോക്താക്കളുടെ കൂട്ടായ്മയായ 'കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യുമേഴ്സ് കമ്മ്യൂണിറ്റി' (KDSPC), കെ.എസ്.ഇ.ബിയുടെ സമഗ്രമായ നവീകരണത്തിനായുള്ള തന്ത്രപ്രധാന മാർഗരേഖ പുറത്തിറക്കി. കൊച്ചിയിൽ നടന്ന 'സോളാർ സമ്മിറ്റിൽ' 170 ഓളം പ്രൊസ്യുമർമാർ ചേർന്നാണ് ചരിത്രപ്രധാനമായ പ്രമേയം പാസാക്കിയത്. നിലവിൽ 33,654 കോടി രൂപയുടെ നെഗറ്റീവ് അറ്റമൂല്യം നേരിടുന്ന കെ.എസ്.ഇ.ബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനുമുള്ള ക്രിയാത്മക നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്. കൂട്ടായ്മയുടെ പ്രൊമോട്ടറും കോർഡിനേറ്ററുമായ ജെയിംസ് കുട്ടി തോമസ് അധ്യക്ഷത വഹിച്ച യോഗം കെ.എസ്.ഇ.ബി. റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജോർജ് സി. പി. ഉദ്ഘാടനം ചെയ്തു.

മേഖലകള്‍

പ്രധാനമായും നാല് മേഖലകളിലാണ് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്:

അസറ്റ്-ലൈറ്റ് പോർട്ട്ഫോളിയോ മാനേജ്‌മെന്റ്: സ്വന്തമായി വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കുന്ന ആസ്തികൾ നിർമ്മിക്കാതെ, ഗ്രീൻ എനർജി സബ്സിഡിയറികൾ വഴിയും ടെൻഡറുകൾ വഴിയും ഊർജ ലഭ്യത ഉറപ്പാക്കുക.

ബിഗ് ഡാറ്റ ഇൻഫ്രാസ്ട്രക്ചർ: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഡാറ്റാ ശൃംഖലയുടെ അടിസ്ഥാന ശിലയായി കാണുക.

ഡിജിറ്റൽ പരിവർത്തനം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എഐ അധിഷ്ഠിതമായ ഒരു സമഗ്ര ഡിജിറ്റൽ പരിവർത്തന പ്രോഗ്രാം നടപ്പിലാക്കുക.

ഉപഭോക്തൃ വിശ്വസ്തത: ഉപഭോക്താക്കളുമായുള്ള ബന്ധത്തെ ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ ആസ്തിയായി അംഗീകരിക്കുക.

സോളാർ പ്രൊസ്യുമർമാർ കേവലം വൈദ്യുതി കൈപ്പറ്റുന്ന നിഷ്ക്രിയരായ ഉപഭോക്താക്കളല്ലെന്നും, മറിച്ച് കേരളത്തിന്റെ ഹരിത ഊർജ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന സജീവ നിക്ഷേപകരും പങ്കാളികളുമാണെന്ന് കമ്മ്യൂണിറ്റി അറിയിച്ചു. കൂടാതെ, റെഗുലേറ്ററി കമ്മീഷന്റെ വിവേചനപരമായ നിലപാടുകളിൽ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

logo
DhanamOnline
dhanamonline.com