ട്രൂലെഗസി: അര്‍ഹരായവര്‍ക്ക് കൈമാറാം, അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത്

പടുത്തുയര്‍ത്തിയ ബിസിനസ്, അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഇവയൊക്കെ കൈമോശം വരാതെ അര്‍ഹതയുള്ളവരിലേക്ക് കൈമാറാന്‍ വേണം പ്രൊഫഷണല്‍ പിന്തുണയും സമഗ്രമായ ആസൂത്രണവും.
True legacy Sreejith Kuniyil
ട്രൂലെഗസിയുടെ സ്ഥാപകന്‍ ശ്രീജിത് കുനിയിൽ
Published on
  • 78,000 കോടി രൂപ: പത്ത് വര്‍ഷത്തിലേറെക്കാലമായി ഇടപാടുകളൊന്നുമില്ലാതെ കിടന്ന സേവിങ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയില്‍ നിന്ന് ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലേക്ക് കൈമാറിയ തുക.

  • 9,000 കോടി രൂപ: ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് വകമാറ്റിയ അവകാശികളില്ലാതെ കിടന്ന തുക.

  • 14,000 കോടി രൂപ: അര്‍ഹരായ നോമിനികള്‍ ഇല്ലാത്തതുകൊണ്ട് ഇന്‍ഷുറന്‍സ് മേഖലയില്‍ ക്ലെയിം ചെയ്യാതെ കിടക്കുന്ന തുക.

  • 3,000 കോടി രൂപ: മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ അര്‍ഹരായവരിലേക്ക് കൈമാറാന്‍ സാധിക്കാതെ കിടക്കുന്ന തുക.

ഈ കണക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? അലോസരപ്പെടുത്തുന്നുണ്ടോ? നിങ്ങള്‍ കെട്ടിപ്പടുത്ത ബിസിനസും അധ്വാനിച്ചുണ്ടാക്കിയ സമ്പത്തും ഡിജിറ്റല്‍ അസറ്റുമെല്ലാം കൃത്യമായി കണക്കെഴുതി സൂക്ഷിച്ച്, അവകാശികളെ നിശ്ചയിച്ചില്ലെങ്കില്‍ ഇതുപോലെ ഉടമസ്ഥരില്ലാതെ അര്‍ഹതയുള്ളവരിലേക്ക് എത്താതെ പോയേക്കാം. വാക്കാല്‍ പറഞ്ഞതുകൊണ്ടോ സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമായോ നിലവിലെ സാഹചര്യങ്ങളില്‍ പിന്തുടര്‍ച്ചാക്രമം സാധ്യമാകണമെന്നില്ല. സമ്പത്ത് ആര്‍ക്കാണോ ലഭിക്കേണ്ടത് അവര്‍ക്ക് അതിനെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ കുടുംബങ്ങളില്‍ നിന്ന് വലിയ സമ്പത്ത് ചോര്‍ന്നുപോകുകയാണ്.

ഇതൊഴിവാക്കാന്‍ എന്താണ് വഴി? കൃത്യമായി ഡോക്യുമെന്റ് ചെയ്യുക. കുടുംബാംഗങ്ങള്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ടാവുക. പിന്തുടര്‍ച്ചാക്രമം തീരുമാനിക്കുക. കേള്‍ക്കുമ്പോള്‍ ലളിതമാണെങ്കിലും സങ്കീര്‍ണതകള്‍ ഇതിലുണ്ട്. ഇന്ത്യന്‍ നിയമങ്ങളെ കുറിച്ചുള്ള അവഗാഹവും കുടുംബ ബിസിനസുകള്‍ തലമുറകളോളം നിലനില്‍ക്കാന്‍ വേണ്ട അടിത്തറ ഒരുക്കാന്‍ ആവശ്യമായ മികവുമുള്ള പ്രൊഫഷണല്‍ പ്രസ്ഥാനങ്ങളുടെ സേവനമാണ് ഇതിന് വേണ്ടത്. അത്തരമൊരു പ്രൊഫഷണല്‍ കമ്പനിയാണ് ട്രൂലെഗസി.

ഉടമസ്ഥരില്ലാതെ ആകുന്നതെപ്പോള്‍?

ഒരു വ്യക്തിയുടെ സ്വത്ത് നഷ്ടമാകുന്നതില്‍ മാത്രം ചുരുക്കി ഈ പ്രശ്നത്തെ കാണാനാവില്ല. ഇന്ത്യന്‍ കുടുംബ ബിസിനസുകള്‍ക്കിടയില്‍ പിന്തുടര്‍ച്ചാക്രമം നടക്കേണ്ട നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍. ഉദാരവല്‍ക്കരണത്തിന് ശേഷം വന്ന ആദ്യ തലമുറ സംരംഭകര്‍ കെട്ടിപ്പടുത്ത സംരംഭങ്ങളില്‍ പുതുതലമുറയെ കൊണ്ടുവരേണ്ട സമയമാണിപ്പോള്‍. പക്ഷേ ഇത്തരത്തിലുള്ള പല കുടുംബ ബിസിനസുകളിലും ഔപചാരികമായ പിന്തുടര്‍ച്ചാക്രമം നിശ്ചയിക്കുന്ന ഘടനയൊന്നും ഇപ്പോഴില്ലതാനും.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് തന്നെ കുടുംബ ബിസിനസുകളാണ്. ഇവയുടെ പ്രധാന ദൗര്‍ബല്യം അവ കുടുംബനാഥന്മാരെ ചുറ്റിപ്പറ്റിയാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നതാണ്. കുടുംബനാഥന്റെ ബന്ധങ്ങള്‍, തീരുമാനങ്ങള്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കല്‍ എന്നിവയൊക്കെയാണ് അവിടെ നടക്കുന്നത്.

എന്നാല്‍ നേതൃസ്ഥാനത്തേക്ക് അടുത്തൊരാള്‍ വരേണ്ടിവരുമ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയും. കാരണം ബിസിനസ് നടത്തിപ്പിന് ഫോര്‍മലായ സംവിധാനം അവിടെയുണ്ടാവില്ല. ഇതോടെ തര്‍ക്കങ്ങള്‍ തലപൊക്കും. പ്രമോട്ടറുടെ അറിവും പരിചയ സമ്പത്തും വേണ്ട രീതിയില്‍ പുതിയ തലമുറയിലേക്ക് കൈമാറാന്‍ പറ്റാതെ വരും. ബിസിനസിനെ മുന്നില്‍ നിന്ന് നയിച്ച ആള്‍ പോകുമ്പോള്‍ അതിലെ നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെടും. ചില സന്ദര്‍ഭങ്ങളില്‍, കാലങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് പിളരാനോ അടച്ചുപൂട്ടാനോ ഇടയാകും.

ആരാണ് നിയമപരമായി അവകാശി?

കുടുംബനാഥന്‍ ഔപചാരികമായി പിന്തുടര്‍ച്ചാക്രമം നിശ്ചയിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുക? സ്വാഭാവികമായി പിന്‍തലമുറയിലേക്ക് അത് വരുമെന്ന ധാരണ വേണ്ട. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് വരുമ്പോള്‍ ചിലപ്പോഴത് അടുത്ത ബന്ധുക്കളെ പോലും ഞെട്ടിച്ചുകൊണ്ട് മറ്റൊരാളിലേക്ക് എത്തിപ്പെട്ടേക്കാം. സാധുവായ അവകാശ വാദങ്ങള്‍ ഉന്നയിച്ചാല്‍ കുടുംബത്തിന്റെ സാമ്പത്തിക രംഗവുമായി വലിയ ബന്ധമില്ലാത്തവര്‍ പോലും അവകാശികളായെന്നു വരും.

എന്തേ ഞെട്ടിയോ? അങ്ങനെയും സംഭവിക്കുന്നുണ്ട്.ഇതിനൊരു പരിഹാരമായി ട്രൂലെഗസി നിയമപരമായ അവകാശികളെ കണ്ടെത്താന്‍ 'Legal Heir Identification Tool' അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദു പിന്തുടര്‍ച്ചാക്രമം, മുസ്ലിം വ്യക്തിഗത നിയമം എന്നിങ്ങനെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ബാധകമായി വരുന്ന വിവിധ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണിത്. ഇതിലൂടെ കുടുംബ സ്വത്തിന് ആരൊക്കെയാണ് അവകാശികള്‍, ആര്‍ക്ക് എന്ത് ലഭിക്കും എന്നതൊക്കെ വ്യക്തമായി അറിയാന്‍ സാധിക്കും. ഇതിനനുസരിച്ച് കുടുംബങ്ങള്‍ക്ക് കൃത്യമായ ആസൂത്രണം നടത്താനുമാകും.

ഇന്നുതന്നെ പ്ലാന്‍ ചെയ്യൂ

പിന്തുടര്‍ച്ചാക്രമം ഔപചാരികമാക്കുന്നതിനുള്ള ഫലപ്രദമായ രണ്ട് കാര്യങ്ങള്‍ വില്‍പത്രവും സ്വകാര്യ കുടുംബ ട്രസ്റ്റുമാണ്. സ്വത്തുക്കളുടെ കൈമാറ്റത്തിന് വ്യക്തതയും നിയമാനുസൃതമായ നിര്‍ദേശങ്ങളും നല്‍കുന്നതാണ് വില്‍പത്രം. ഏതൊരു വ്യക്തിക്കും സ്വീകരിക്കാവുന്ന അടിസ്ഥാനപരമായ കാര്യമാണിത്. ഇതില്‍ നിന്ന് ഒരുപടി കൂടി ഉയര്‍ന്നുനില്‍ക്കുന്നതാണ് സ്വകാര്യ കുടുംബ ട്രസ്റ്റ്. കാലക്രമത്തില്‍ കുടുംബ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള നീക്കമാണിത്.

സ്വത്തുക്കളുടെ ഒറ്റത്തവണയുള്ള കൈമാറ്റത്തില്‍ നിന്ന് വ്യത്യസ്തമായി, ഗുണഭോക്താക്കള്‍ക്ക് എപ്പോള്‍, എങ്ങനെ, ഏത് സാഹചര്യത്തിലാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് നിര്‍വചിക്കാന്‍ സ്വകാര്യ ട്രസ്റ്റ് കുടുംബങ്ങളെ സഹായിക്കുന്നു. കുടുംബത്തിന്റെ ദീര്‍ഘകാല ഉദ്ദേശങ്ങളുമായി യോജിച്ച രീതിയില്‍ ആസ്തികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം തലമുറകളിലൂടെ കുടുംബ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള വളരെ ഉപയോഗപ്രദമായ ടൂളാണിത്.

ട്രൂലെഗസി കുടുംബങ്ങളെയും കുടുംബ ബിസിനസുകളെയും ഇക്കാര്യത്തിലാണ് സഹായിക്കുന്നത്. ഓരോ ആസ്തിയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും, ഓരോ ഘടനയും മികച്ചതാണെന്നും, സമ്പത്തിന്റെ ഓരോപരിവര്‍ത്തനവും അര്‍ഹിക്കുന്ന വ്യക്തതയോടും തയാറെടുപ്പോടും കൂടി കൈകാര്യം ചെയ്യപ്പെടുന്നുവെന്നും ഉറപ്പാക്കാന്‍ ട്രൂലെഗസി കുടുംബങ്ങളുമായൊത്ത് പ്രവര്‍ത്തിക്കുന്നു.

സമ്പത്തും ബിസിനസും കാലങ്ങളോളം നിലനിര്‍ത്താം

കുടുംബ ബിസിനസ് സാരഥികള്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ എന്നിവരുടെയൊക്കെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് സമ്പത്തും ബിസിനസുകളും തലമുറകളോളം നിലനില്‍ക്കാന്‍ പാകത്തിലുള്ള നിയമാനുസൃത സംവിധാനമൊരുക്കുകയാണ് ട്രൂലെഗസി. അതിസമ്പന്നരും ബിസിനസുകാരും പലവിധത്തിലുള്ള പ്രൊഫഷണലുകളുടെ സേവനം തേടുന്നുണ്ടാകും. പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധര്‍, ടാക്സ് പ്ലാനിങ് കണ്‍സള്‍ട്ടന്റുമാര്‍, നിയമപരമായ കാര്യങ്ങള്‍ക്കായി ലീഗല്‍ കൗണ്‍സില്‍. അങ്ങനെ പലതും. എന്നാല്‍ ഒരു കുടുംബ ബിസിനസിന്റെ, അല്ലെങ്കില്‍ വ്യക്തിയുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് എല്ലാവിധ സേവനങ്ങളും കണ്‍സള്‍ട്ടന്‍സിയും ലഭ്യമാക്കുന്ന സിംഗിള്‍ പ്ലാറ്റ്ഫോമാണ് ട്രൂലെഗസി.

വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ കൂട്ടായ്മയാണ് ട്രൂലെഗസിയുടെ കരുത്ത്. ഇവരില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ മുതല്‍ അഭിഭാഷകര്‍ വരെയുണ്ട്. ഓരോ ചുവടുവെപ്പിലും നിയമങ്ങളുടെ നൂലാമാലകള്‍ വരെ പരിശോധിച്ച് ഇവര്‍ കൃത്യമായ തീരുമാനങ്ങളിലെത്താന്‍ സഹായിക്കുന്നു. സമഗ്രമായ ഈ സമീപനം അഡൈ്വസറി രംഗത്തുള്ള കമ്പനികള്‍ക്കിടയില്‍ അപൂര്‍വമാണ്. കുടുംബ ബിസിനസുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത കണ്‍സള്‍ട്ടന്‍സികളുടെ സേവനം തേടേണ്ടതില്ല എന്നതാണ് ഇതുകൊണ്ടുള്ള ഗുണം.

ശ്രീജിത് കുനിയില്‍: പ്രൊഫഷണല്‍ മികവ്, കരുത്തുറ്റ സാരഥ്യം

കാല്‍ നൂറ്റാണ്ടിന്റെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ശ്രീജിത് കുനിയിലാണ് ട്രൂലെഗസിയുടെ സ്ഥാപകന്‍. രാജ്യത്തിനകത്തും പുറത്തുമുള്ള ബിസിനസ് കുടുംബങ്ങള്‍, അതിസമ്പന്നര്‍ എന്നിവര്‍ക്കായി വെല്‍ത്ത് സ്ട്രക്ചറിങ്, പിന്തുടര്‍ച്ചാക്രമത്തിന്റെ ആസൂത്രണം, കുടുംബ ബിസിനസുകളുടെ ദീര്‍ഘകാല തുടര്‍ച്ചാക്രമം നിശ്ചയിക്കല്‍ എന്നിവയിലൂന്നിയുള്ള കണ്‍സള്‍ട്ടന്‍സി സേവനമാണ് ഇദ്ദേഹം നല്‍കിവരുന്നത്.

അഡ്വൈസറി സ്ഥാപനങ്ങള്‍ സ്വന്തമായി തുടങ്ങുന്നതിന് മുമ്പ് 12 വര്‍ഷത്തോളം ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനങ്ങളായ EY, KPMG, Deloitte, Grant Thornton എന്നിവയില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍, ഇന്ത്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവക്കെല്ലാം പ്രൊഫഷണല്‍ സേവനങ്ങള്‍ ഇദ്ദേഹം നല്‍കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവാസി കുടുംബങ്ങളടക്കം ശ്രീജിത് കുനിയിലിന്റെ സേവനം തേടിയിട്ടുള്ള കമ്പനികളും അതിസമ്പന്നരും ഏറെയാണ്.

ബിസിനസിന്റെ പ്രമോട്ടര്‍മാര്‍ക്ക് ബിസിനസ് തന്ത്രങ്ങളുടെ രൂപീകരണം, മൂലധനത്തിന്റെ ക്രമീകരണം, പുറത്തുനിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ പാകത്തില്‍ സംരംഭത്തെ ഒരുക്കല്‍, നികുതി ആസൂത്രണം എന്നിവയിലെല്ലാം കൃത്യവും വ്യക്തവുമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ CAPITAIRE എന്ന അഡൈ്വസറി സംവിധാനവും ശ്രീജിത് കുനിയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ ഇന്‍കം ടാക്സ്, FEMA അഡൈ്വസറി എന്നിവയില്‍ സേവനം നല്‍കാന്‍ പ്രവാസി ടാക്സ് എന്ന സ്പെഷ്യലിസ്റ്റ് പ്ലാറ്റ്ഫോമും ശ്രീജിത് കുനിയില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൊമേഴ്സ് ബിരുദധാരികള്‍ക്ക് റിയല്‍ വേള്‍ഡ് ഫിനാന്‍സിലും അക്കൗണ്ടിങ് റോളുകളിലും പരിശീലനം നല്‍കാന്‍ Special 40 എന്ന പ്രാക്ടിക്കല്‍ ട്രെയ്നിങ് പ്രോഗ്രാമും നടത്തുന്നു.

(ധനം മാഗസിൻ മാർച്ച് 31 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com