വി-ഗാര്‍ഡില്‍ ₹128 കോടി മൂല്യമുള്ള ഓഹരി വിറ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; കാരണമിതാണ്‌

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്‍മാന്‍ എമിരറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികള്‍ ഇന്ന് (ഡിസംബര്‍ 22) ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ഫണ്ടാണ് ഇതില്‍ 35 ലക്ഷം ഓഹരികളും സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 286 രൂപ വീതമാണ് ഇടപാട്.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ധനം ഓണ്‍ലൈ

നി

നോട് പറഞ്ഞു. ഇതിനു മുന്‍പ് 2021 ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികളും ആ വര്‍ഷം ജൂണില്‍ 50 ലക്ഷം ഓഹരികളും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിറ്റഴിച്ചിരുന്നു. ഈ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്.
പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായം, ഭവനരഹിതര്‍ക്ക് വീട് വെക്കാന്‍ സഹായം, പാവപ്പെട്ട വനിതകള്‍ക്കുള്ള സഹായം എന്നീ രംഗങ്ങളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. സംരംഭകത്വം പരിശീലന പരിപാടികളും ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴില്‍ കൊച്ചിയില്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന പേരില്‍ അത്യാധുനിക പൊതുപാര്‍ക്കും ആരംഭിച്ചിട്ടുണ്ട്.
പ്രമോട്ടര്‍മാരും ഓഹരിയും
നടപ്പു പാദത്തിന്റെ (ഒക്ടോബര്‍-ഡിസംബര്‍) തുടക്കത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ പ്രമോട്ടര്‍മാര്‍ക്ക് 55.62 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. വി-ഗാര്‍ഡ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 4.54 കോടി ഓഹരികളുണ്ടായിരുന്നു. അതായത് മൊത്തം ഓഹരിയുടെ 10.47 ശതമാനം. പുതിയ ഓഹരി വില്‍പ്പനയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഓഹരികളുടെ എണ്ണം 4.09 കോടിയായി. പ്രമോട്ടര്‍മാരുടെ മൊത്തം ഓഹരി വിഹിതം 54.8 ശതമാനമായും കുറഞ്ഞു.
മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളിയാണ് പ്രമോട്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വച്ചരിക്കുന്നത്. 19.3 ശതമാനം ഓഹരിയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ബാക്കി ഓഹരികള്‍ മറ്റ് കുടുംബാംഗങ്ങളുടെയും കുടുംബട്രസ്റ്റിന്റെയും കൈയിലാണ്.
ഓഹരി വിലയില്‍ മുന്നേറ്റം
രാവിലെ നടന്ന ഇടപാടിന് ശേഷം വി-ഗാര്‍ഡ് ഓഹരി ഇന്ന് ഒരുവേള 6 ശതമാനത്തിലേറെ ഉയര്‍ന്നു. വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 2.31 ശതമാനം ഉയര്‍ന്ന് 294 രൂപയിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 57 ശതമാനത്തിലധികം നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷക്കാലയളവില്‍ 9.53 ശതമാനവും. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 12,700 കോടി രൂപയാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 58.95 കോടി രൂപയുടെ സംയോജിത ലാഭമാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നേടിയത്. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 43.66 കോടി രൂപയേക്കാള്‍ 35 ശതമാനം അധികമാണിത്. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 989 കോടി രൂപയില്‍ നിന്ന് 1,147.91 കോടി രൂപയായും വര്‍ധിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it