ഇറാന്‍ സംഘര്‍ഷം: മാര്‍ച്ചില്‍ പ്രവാസികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത് 2 ബില്യണ്‍ ഡോളര്‍; നിക്ഷേപ വളര്‍ച്ചയില്‍ ഇടിവ്

അതേസമയം, വിദേശ കറന്‍സിയിലുള്ള എഫ്.സി.എന്‍.ആര്‍ നിക്ഷേപങ്ങള്‍ വലിയ മാറ്റമില്ലാതെ സ്ഥിരത പുലര്‍ത്തി
RBI logo and Indian money
Image:dhanamfile/rbi/canva
Published on

പശ്ചിമേഷ്യയിലെ (ഗള്‍ഫ് മേഖല) ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍, പ്രവാസി ഇന്ത്യക്കാര്‍ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 16,600 കോടിയിലധികം രൂപ) അറ്റ പിന്‍വലിക്കലാണ് (Net withdrawal) രേഖപ്പെടുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി അവസാന വാരം 167.58 ബില്യണ്‍ ഡോളറായിരുന്ന ആകെ പ്രവാസി നിക്ഷേപം (Outstanding NRI deposits) മാര്‍ച്ച് അവസാനത്തോടെ 165.65 ബില്യണ്‍ ഡോളറായി ചുരുങ്ങി. മാര്‍ച്ചില്‍ പ്രവാസി ഇന്ത്യക്കാര്‍ തദ്ദേശീയ ബാങ്കുകളില്‍ പുതിയതായി നിക്ഷേപിച്ച തുകയേക്കാള്‍ കൂടുതല്‍ തുക പിന്‍വലിച്ചതാണ് ഈ വന്‍ ഇടിവിന് കാരണം.

വാര്‍ഷിക നിക്ഷേപ വരവ് കുറഞ്ഞു

മാര്‍ച്ചിലുണ്ടായ വന്‍ പിന്‍വലിക്കല്‍ 2025-26 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പ്രവാസി നിക്ഷേപ വരവിനെ (NRI deposit inflows) ബാധിച്ചിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം (2024-25) 16.16 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി നിക്ഷേപ വരവ്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26) 14.41 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഭൂമിശാസ്ത്രപരമായ ഈ അനിശ്ചിതാവസ്ഥ നീണ്ടുനിന്നാല്‍ അത് പ്രവാസികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് ബാങ്കിംഗ് വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നു.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയും അവിടുത്തെ ജനങ്ങളുടെ ജീവിതമാര്‍ഗത്തെ ബാധിക്കുകയും ചെയ്താല്‍ പ്രവാസി നിക്ഷേപ വരവിനെ അത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ പി. ആര്‍. ശേഷാദ്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഗള്‍ഫ് പ്രവാസികളുടെ അക്കൗണ്ടുകളില്‍ വലിയ ഇടിവ്

പ്രധാനമായും എന്‍.ആര്‍.ഇ.ആര്‍.എ (NRERA), എന്‍.ആര്‍.ഒ (NRO) അക്കൗണ്ടുകളില്‍ നിന്നാണ് മാര്‍ച്ചില്‍ പണം വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടത്. അതേസമയം, പാശ്ചാത്യ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ ഉപയോഗിക്കുന്ന വിദേശ കറന്‍സിയിലുള്ള എഫ്.സി.എന്‍.ആര്‍ (B) നിക്ഷേപങ്ങള്‍ വലിയ മാറ്റമില്ലാതെ സ്ഥിരത പുലര്‍ത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

മാര്‍ച്ച് അവസാനത്തെ നിക്ഷേപ നില ഇങ്ങനെ

എന്‍.ആര്‍.ഇ നിക്ഷേപം മുന്‍ വര്‍ഷത്തെ 99.77 ബില്യണില്‍ നിന്ന് 98.56 ബില്യണ്‍ ആയി കുറഞ്ഞു. എന്‍.ആര്‍.ഒ നിക്ഷേപം മുന്‍ വര്‍ഷത്തെ 34.09 ബില്യണില്‍ നിന്ന് 33.33 ബില്യണ്‍ ആയി കുറഞ്ഞു. FCNR (B) നിക്ഷേപം മുന്‍ വര്‍ഷത്തെ 33.72 ബില്യണില്‍ നിന്ന് 33.76 ബില്യണിന്റെ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

ഗള്‍ഫ് മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷവും തൊഴില്‍-സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് അടിയന്തര ആവശ്യങ്ങള്‍ക്കായി പണം കൈവശം സൂക്ഷിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com