യു.എ.ഇയും സൗദിയും ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ കൂടി ബ്രിക്‌സില്‍

പാക്കിസ്ഥാനെതിരെ നിലകൊണ്ട് ഇന്ത്യ
BRICS Summit 2023
Image Credit : Twitter/@narendramodi
Published on

അര്‍ജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളും ജനുവരി ഒന്നു മുതല്‍ ബ്രിക്‌സില്‍ (BRICS) അംഗങ്ങളാകും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ബ്രിക്‌സ് ചെയറും സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റുമായ സിറില്‍ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേര് പ്രഖ്യാപിച്ചത്.

നിലവില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലുള്ളത്. 40തിലധികം രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗമാകാന്‍ താത്പര്യം കാണിച്ചിരുന്നു. ഇതില്‍ 22 രാജ്യങ്ങള്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചു. സഖ്യത്തില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താന്‍ ചൈന ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ശക്തമായ എതിര്‍പ്പു മൂലം നടന്നില്ല.

ഏതാനും രാജ്യങ്ങളെ അംഗങ്ങളാക്കുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഒരുപാട് രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിനോട് ഇന്ത്യ യോജിക്കുന്നുമില്ല. ലോക സമ്പദ്‌വ്യവസ്ഥകളുടെ അംഗത്വ വിപുലീകരണത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മുന്നോട്ടു പോകാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.

സംഘടന വിപുലീകരിച്ച് വലിയ ശക്തിയായി മാറാണമെന്നാണ് ചൈനയുടെ ആവശ്യം. ദക്ഷിണാഫ്രിക്കയും ചൈനയെ പിന്തുണയ്ക്കുന്നുണ്ട്. 

നാല് രാജ്യങ്ങള്‍ ചേര്‍ന്നാണ് ബ്രിക്‌സ് രൂപീകരിച്ചത്. 2010ലാണ് ദക്ഷിണാഫ്രികയെ കൂടി ഉള്‍പ്പെടുത്തി ബ്രിക് എന്നത് ബ്രിക്‌സ് (BRICS)ആക്കി മാറ്റിയത്. ജനസംഖ്യയിലും സാമ്പത്തിക ശക്തിയിലും പ്രബലരായ ലോക രാജ്യങ്ങള്‍ ബ്രിക്‌സിലുണ്ട്. 2040 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി ബ്രിക്‌സ് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com