

ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും 'വികസിത് ഭാരത്' എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനും നിര്‍മിത ബുദ്ധി (AI) നിർണായകമാണെന്ന് നീതി ആയോഗ്. എട്ട് ശതമാനം വളർച്ചാ നിരക്ക് കൈവരിക്കണമെങ്കിൽ രാജ്യം ഉൽപ്പാദനക്ഷമതയും സാങ്കേതിക നവീകരണവും ഒരുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവാണ് എ.ഐയെന്ന് നീതി ആയോഗും നീതി ഫ്രോണ്ടിയർ ടെക് ഹബും ( NITI Aayog, Niti Frontier Tech Hub) ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു
വ്യവസായങ്ങളില്‍ വ്യാപകമായി എ.ഐ ഉള്‍പ്പെടുത്തുന്നത് 2035 ഓടെ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ജിഡിപിയായ 6.6 ട്രില്യൺ ഡോളറിൽ നിന്ന് 8.3 ട്രില്യൺ ഡോളറാക്കി മാറ്റുന്നതിന് ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ബാങ്കിംഗ്, നിർമ്മാണം (manufacturing) തുടങ്ങിയ വ്യവസായങ്ങൾക്ക് കാര്യക്ഷമത, സേവന നിലവാരം, മത്സരശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് എഐ വിന്യസിക്കാൻ കഴിയും.
സാമ്പത്തിക സേവന മേഖലയില്‍ കൂടുതല്‍ വ്യക്തിഗതമാക്കിയ ഉപഭോക്തൃ അനുഭവങ്ങൾ, തട്ടിപ്പ് കണ്ടെത്തുന്നതിനുളള വിപുലമായ സേവനങ്ങള്‍, വായ്പാ നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കുക തുടങ്ങിയവയില്‍ എ.ഐക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. 2035 ആകുമ്പോഴേക്കും 50-55 ബില്യൺ യുഎസ് ഡോളർ അധിക മൂല്യം ഇതിലൂടെ സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ മേഖലയില്‍ മരുന്ന് ഗവേഷണത്തിനുള്ള ചെലവ് 30 ശതമാനം വരെ കുറയ്ക്കാനും സമയപരിധി 80 ശതമാനം വരെ കുറയ്ക്കാനും എ.ഐക്ക് സാധിക്കും. ഓട്ടോമോട്ടീവ് മേഖലയില്‍ 2035 ആകുമ്പോഴേക്കും ഇന്ത്യൻ റോഡുകളിൽ 2 കോടി എ.ഐ സോഫ്റ്റ്‌വെയർ സഹായത്തോടെയുള്ള വാഹനങ്ങൾ ഉണ്ടാകുമെന്ന് നീതി ആയോഗിന്റെ റോഡ്മാപ്പ് വിഭാവനം ചെയ്യുന്നു. സ്മാർട്ട് ഇടനാഴികളുടെയും ഡിജിറ്റൽ ടെസ്റ്റിംഗ് പാർക്കുകളുടെയും പിന്തുണയോടെയാണ് ഇത് സാധ്യമാകുക. ഇത്തരം നവീകരണങ്ങൾക്ക് കയറ്റുമതി നേട്ടങ്ങളിലൂടെയും ഇറക്കുമതി ഒഴിവാക്കലുകളുടെയും 20-25 ബില്യൺ യുഎസ് ഡോളർ സമ്പാദിക്കാന്‍ സാധിക്കും.
ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, ഉത്തരവാദിത്തമുള്ള ഭരണം, വ്യവസായ-വിദ്യാഭ്യാസ സഹകരണം എന്നിവയിലൂടെ ഇന്ത്യയ്ക്ക് വളർച്ചയുടെ ഒരു പുതിയ മാതൃകയ്ക്ക് തുടക്കമിടാൻ കഴിയുമെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു.
AI could boost India’s economic growth beyond 8%, transforming banking, finance, pharma, and automotive sectors.
Read DhanamOnline in English
Subscribe to Dhanam Magazine