വളം സബ്സിഡിക്കുള്ള നീക്കിയിരിപ്പ് കുറച്ചേക്കും; ലക്ഷ്യം ബജറ്റ് കമ്മി ചുരുക്കല്‍

ആഗോള വില കുറയുന്നതും സര്‍ക്കാര്‍ ബജറ്റ് കമ്മി ചുരുക്കാന്‍ നോക്കുന്നതും മൂലം വളങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായി ഇന്ത്യ ചെലവഴിക്കുന്ന തുക കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളം സബ്സിഡി ബില്‍ 1 ട്രില്യണ്‍ മുതല്‍ 1.5 ട്രില്യണ്‍ രൂപ വരെ (18 ബില്യണ്‍ ഡോളര്‍) വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കുറഞ്ഞ വളം വിഹിതം ഇന്ത്യയുടെ ബജറ്റ് കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തെ സഹായിക്കും. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും ചെലവ് കുതിച്ചുയര്‍ന്നു. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായുള്ള സര്‍ക്കാര്‍ ചെലവ് ഈ വര്‍ഷം ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ ഏകദേശം 70 ശതമാനത്തോളം കവിയുകയാണ്.

എന്നിരുന്നാലും ഈ നീക്കം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചേക്കാം. ആഗോളതലത്തില്‍ രാസവളത്തിന്റെ വില കുറയുമെന്നും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.

Related Articles

Next Story

Videos

Share it