ഇന്ത്യ ഇഴയുമ്പോള്‍ 10 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവുമായി ചൈന

ജൂലൈ മാസം ഇന്ത്യയുടെ വ്യാപാര കമ്മി (Trade Deficit) 31.02 ബില്യണ്‍ ഡോളറായിരുന്നു. അതേ സമയം അയല്‍ക്കാരായ ചൈന ഇതേ മാസം 35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര മിച്ചമാണ് (Trade Surplus) നേടിയത്. 101 ബില്യണ്‍ ഡോളറായിരുന്നു ജൂലൈ മാസത്തെ ചൈനയുടെ വ്യാപാ മിച്ചം

കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതി ഉള്ള സാഹചര്യമാണ് വ്യാപാര കമ്മി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ഒരു രാജ്യം ഇറക്കുമതി ചെയ്യുന്ന തുകയെക്കാള്‍ കൂടുതലാണ് കയറ്റുമതിയെങ്കില്‍ അതിനെ വ്യാപാര മിച്ചം അഥവാ പോസിറ്റീവ് ട്രേഡ് ബാലന്‍സ് എന്ന് വിശേഷിപ്പിക്കും.

നിലവില്‍ 1987 മുതലുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന കയറ്റുമതിയാണ് ജൂലൈയില്‍ ചൈന നേടിയത്. ജൂണിലെ റെക്കോര്‍ഡ് ആണ് മറികടന്നത്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വിദഗ്ദര്‍ 14.1 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ചൈനയുടെ ഈ നേട്ടം. 333 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ചൈന കയറ്റി അയച്ചത്.

4 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത് ജൂലൈയില്‍ ചൈനയുടെ ഇറക്കുമതി 2.3 ശതമാനം ഉയര്‍ന്ന്. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് ഇടിഞ്ഞതാണ് ഇറക്കുമതി കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2022ല്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) വിലയിരുത്തല്‍.

അതേ സമയം 5.5 ശതമാനം വളര്‍ച്ചയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവചനം. കോവിഡ് വ്യാപനം, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ച, ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് ഇടിവ് തുടങ്ങിയവയ സമ്പദ്‌വ്യവ്‌സഥയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it