കോവിഡ്: ഇന്ത്യന്‍ നഗരങ്ങളില്‍ തൊഴില്‍നഷ്ടം കൂടുന്നു

കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെ ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന. ഏപ്രില്‍ നാലിന് 7.21 ശതമാനമായിരുന്ന നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്‌ രണ്ടാഴ്ച കൊണ്ട് 10.72 ശതമാനമായി ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് എക്കണോമിയുടെ കണക്കുകള്‍ പ്രകാരമാണിത്. കോവിഡ് വ്യാപനം കാരണം നഗര മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 18 ന് അവസാനിച്ച ആഴ്ചയില്‍ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായി കുറഞ്ഞു. ഒരാഴ്ച മുമ്പ് ഇത് 8.58 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നിരുന്നു. മാര്‍ച്ച് ഏഴിന് 5.86 ശതമാനമായിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ച് 14 ന് 6.17 ശതമാനമായും മാര്‍ച്ച് 21 ന് 6.41 ശതമാനമായും ഏപ്രില്‍ നാലിന് 8.58 ശതമാനമായും ഉയര്‍ന്നു. ഏപ്രില്‍ 18 ലെ കണക്കുകള്‍ പ്രകാരം 7.31 ശതമാനമാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്.
കോവിഡ് മഹാമാരി മൂലം ജോലി നഷ്ടമായ 10 ദശലക്ഷം മാസവേതനക്കാരില്‍ ആറ് ദശലക്ഷം പേരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളതാണെന്ന് സിഎംഇഇ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് അടുത്തിടെ പറഞ്ഞിരുന്നു. എംഎസ്എംഇകളും മറ്റ് വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലായതിനാലാണ് ഗ്രാമീണ മേഖലയിലെ തൊഴിലാളികളെ ബാധിച്ചത്.
2020 മെയ് മൂന്നിനായിരുന്നു തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് 27.11 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.
ഇന്ത്യയിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്, സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെടുന്നതായി വ്യാസ് പറഞ്ഞു.


Related Articles

Next Story

Videos

Share it