സാമ്പത്തിക രംഗത്ത് ഭീതി പടര്‍ത്തി കോവിഡിന്റെ രണ്ടാംവരവ്

രാജ്യത്തെ 70 ജില്ലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസ്സുകളില്‍ 150 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതോടെ സാമ്പത്തിക മേഖലയിലെ തിരിച്ചു വരവ് അവതാളത്തിലാകുമോയെന്ന ആശങ്കകള്‍ ഉയരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 35,871 ആയി. കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രോഗബാധിതരില്‍ 65 ശതമാനവും മഹാരാഷ്ട്രയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി അടിയന്തര യോഗം നടത്തിയത് തന്നെ സ്ഥിതിഗതികള്‍ ഗൗരവമാണെന്ന് വെളിപ്പെടുത്തുന്നു. വാക്‌സിന്‍ കുത്തിവയ്പില്‍ അടക്കം വരുന്ന വീഴ്ചകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി രോഗവ്യാപനം നിയന്ത്രിക്കുവാന്‍ ശക്തവും, ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.

മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുതായി രോഗബാധിതരാവുന്നവരുടെ എണ്ണം കേരളത്തില്‍ കുറവാണെങ്കിലും സംസ്ഥാനം അതീവ ജാഗ്രത തുടരണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. ഇതിനിടയില്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപാല്‍ ഗുജറാത്തിലെ രാജ്‌ഘോട്ട്, ബറോഡ, അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങളില്‍ ബുധനാഴ്ച രാത്രി മുതല്‍ രാത്രി കര്‍ഫ്യൂ തുടങ്ങിയത് പ്രദേശിക തലത്തിലെങ്കിലും അടച്ചുപൂട്ടലുകള്‍ വീണ്ടും തുടങ്ങുമോയെന്ന ആശങ്കകള്‍ക്ക് കാരണമാണ്.
മുഖ്യമന്ത്രിമാരുമായുള്ള വീഡയോ കോണ്‍ഫെറന്‍സില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രത്യേകം പരമാര്‍ശിച്ച പ്രധാനമന്ത്രി മറ്റു സംസ്ഥാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
ഇന്ത്യയിലെ ധനകാര്യ വിപണിയുടെ സിരാകേന്ദ്രമായ മുംബെയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി 1,000 കടന്നതും, പൂന പോലുള്ള നഗരങ്ങളിലും രോഗബാധ ദിനം തോറും ഉയരുന്നതുമാണ് ആശങ്കകള്‍ ഉയര്‍ത്തുന്നത്. പ്രാദേശിക തലത്തിലണെങ്കിലും അടച്ചുപൂട്ടലുകള്‍ വീണ്ടും ഉണ്ടാവുകയാണെങ്കില്‍ അത് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. ചെറുകിട വ്യാപാരം, ഗതാഗത മേഖല, ഹോട്ടല്‍റെസ്റ്റാന്റുകള്‍, സിനിമശാലകള്‍ അടക്കമുള്ള വിനോദ വ്യവസായം തുടങ്ങിയ മേഖലകള്‍ വീണ്ടും പ്രതിസന്ധിയിലാകും. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പിന്‍വലിച്ച് ആറുമാസം കഴിഞ്ഞുവെങ്കിലും തൊഴില്‍ ഇല്ലായ്മ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നുവെന്നതാണ് ഡെല്‍ഹിയുടെ അനുഭവം. ഡെല്‍ഹിയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് 28.5 ശതമാനം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ബുധനാഴ്ച റിപ്പോര്‍ട്ട്് ചെയ്ത 23,179 പുതിയ കേസ്സുകള്‍ കഴിഞ്ഞ ആറു മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. മാര്‍ച്ച് മാസത്തില്‍ ശരാശരി 15,000 പുതിയ കേസ്സുകളാണ് സംസ്ഥാനത്ത് നിന്നും ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേസ്സുകളുടെ എണ്ണം ഉയര്‍ന്നുവെങ്കിലും മരണനിരക്ക് വളരെ കുറവാണെന്നതാണ് ഏക ആശ്വാസം. ദിനം പ്രതിയുള്ള മൊത്തം രോഗബാധിതരുടെ എണ്ണം കഴിഞ്ഞ കൊല്ലത്തേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ടെങ്കിലും മരണനിരക്ക് ഉയരാന്‍ സാധ്യതയില്ലെന്നു് മഹാരഷ്ട്ര ആരോഗ്യ സെക്രട്ടറി പ്രദീപ് വ്യാസ് വെളിപ്പെടുത്തി. മരണനിരക്ക് ഇപ്പോള്‍ 0.47 ശതമാനമാണ്. പുതുതായി കണ്ടെത്തുന്ന രോഗബാധിതരില്‍ ഭൂരിഭാഗവും ബാഹ്യലക്ഷണങ്ങള്‍ ഇല്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 2,0002,500 എന്നീ നിലയില്‍ തുടരുന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തിലായതും ആശ്വാസത്തിന് വക നല്‍കുന്നുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ രോഗം പടരുന്നത് നല്ല സൂചനയല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ വന്നുപോകുന്ന സംസ്ഥാമെന്ന നിലയില്‍ കേരളത്തില്‍ രണ്ടാം വരവിനുള്ള സാധ്യതകള്‍ ഏറെ കൂടുതലാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും, സമ്മേളനങ്ങളും രോഗവ്യാപനത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it