കേരളത്തില്‍ 'കോവര്‍ക്കിങ് സ്‌പേസുകള്‍' സജീവമാകുന്നു

കോവിഡ് ഭീഷണി ഒഴിയുന്നില്ലെങ്കിലും സംസ്ഥാനത്തെ കോവര്‍ക്കിങ് സ്‌പേസുകളില്‍ പ്രൊഫഷണലുകളുടെ തിരിച്ചൊഴുക്ക് തുടങ്ങി. രോഗ നിര്‍വ്യാപനത്തിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിച്ചു കൊണ്ടാണ് കോവര്‍ക്കിങ് സ്‌പേസുകള്‍ വീണ്ടും സജീവമാകുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വന്നിരുന്ന് ജോലി ചെയ്തിരുന്ന കോവര്‍ക്കിങ് ഇടങ്ങള്‍ മൂന്ന് മാസത്തോളം അടച്ചിട്ടിരുന്നു.

രോഗ വ്യാപന ഭീതിയെ തുടര്‍ന്ന് 30 ശതമാനത്തോളം പേര്‍ സീറ്റുകള്‍ ഒഴിഞ്ഞ് പോയിരുന്നുവെന്നും ഇപ്പോള്‍ ധാരാളം പേര്‍ തിരിച്ചു വരുന്നുവെന്നും തിരുവനന്തപുരത്തെ മാര്‍ ബസേലിയോസ് എഞ്ചിനീയറിങ് കോളെജുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ബിഹബ്ബിന്റെ സ്ഥാപകന്‍ അഭിലാഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് മുമ്പ് 700 പേരാണ് ബിഹബ്ബില്‍ ഉണ്ടായിരുന്നത്. ഐടി പ്രൊഫഷണുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കേക്ക് മേക്കേഴ്‌സ് തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍പ്പെടും.

വര്‍ക്ക് ഫ്രം ഹോം എന്നത് പ്രചാരത്തില്‍ ആയത് കോവര്‍ക്കിങ് സ്‌പേസുകളേയും സഹായിക്കുന്നതായി അഭിലാഷ് പറഞ്ഞു. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ധാരാളം ശല്യപ്പെടുത്തലുകള്‍ വരും. അതുകാരണം, വലിയ നഗരങ്ങളിലെ ഐടി കമ്പനികളിലും മറ്റു കമ്പനികളിലും ജോലി ചെയ്തിരുന്നവര്‍ വര്‍ക്ക് ഫ്രം ഹോമിന് നിയോഗിക്കപ്പെട്ടപ്പോള്‍ വീടിന് അടുത്തുള്ള കോവര്‍ക്കിങ് സ്‌പേസിലേക്ക് മാറി.
അതിനാല്‍, ബിഹബ്ബ് കൊച്ചി, ബംഗളുരു അടക്കം ഏഴ് സ്ഥലങ്ങളിലേക്ക് പുതുതായി ഹബ്ബുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുവെന്ന് അഭിലാഷ് പറഞ്ഞു.

കോവിഡ് വ്യാപിച്ചു തുടങ്ങിയ സമയത്ത് വൈദ്യുതി ബില്ലില്‍ 50 ശതമാനം ഇളവ് സ്‌പേസ് ഉപയോഗിക്കുന്നവര്‍ക്കായി ബിഹബ്ബ് നല്‍കിയിരുന്നു.

കോവര്‍ക്കിങ് സ്‌പേസിലേക്ക് പ്രൊഫഷണലുകള്‍ തിരിച്ചു വരുന്ന പ്രവണതയെ കുറിച്ചാണ് കണ്ണൂരിലെ മലബാര്‍ ഇന്നോവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ (മൈസോണ്‍) എന്ന കോവര്‍ക്കിങ് സ്‌പേസിന്റെ അധികൃതര്‍ക്കും പറയാനുള്ളത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുവേണ്ടിയുള്ള കോ വര്‍ക്കിങ് സ്‌പേസാണ് മൈസോണ്‍ നല്‍കുന്നത്.

കോവിഡിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ കൊഴിഞ്ഞു പോക്കുണ്ടായിയെങ്കിലും കഴിഞ്ഞ മൂന്ന് മാസങ്ങളിലായി തിരിച്ചുവരുന്നുവെന്ന് മൈസോണ്‍ പറഞ്ഞു.

മുന്നൂറോളം സീറ്റുകളാണ് ഇവിടെയുള്ളത്. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ നാലഞ്ച് പേര്‍ ഇവിടെ വന്നിരുന്ന് ജോലി ചെയ്യുന്നുണ്ട്. ഐടി പാര്‍ക്കുകളുടെ മാതൃകയിലാണ് മൈസോണിന്റെ പ്രവര്‍ത്തനം. മലബാര്‍ മേഖലയിലെ സംരംഭകരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവും മൈസോണിലുണ്ട്.

ചെന്നൈയിലെ ഒരു ഐടി കമ്പനിയില്‍ നിന്നും വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടിയെടുത്ത് തിരുവനന്തപുരത്തെ വീട്ടിലെത്തിയ അനൂപ് ബി സിക്ക് ആദ്യ മാസങ്ങള്‍ രസകരമായി തോന്നിയെങ്കിലും വീട്ടിലെ ജോലികളും മറ്റും കൂടി ഏറ്റെടുക്കേണ്ടി വന്നതോടെ ഓഫീസ് ജോലി കഠിനമായി. അതിനാല്‍ നഗരത്തില്‍ സമാന അനുഭവസ്ഥരായവരുമായി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്ത് ജോലി തുടര്‍ന്നു. പത്തോളം പേര്‍ മാസം 15,000 രൂപ വാടക നല്‍കിയാണ് താല്‍ക്കാലിക കോവര്‍ക്കിങ് സൗകര്യം ഒരുക്കിയത്.

കോവിഡ് ലോക്ക്ഡൗണ്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് അനൂപ് തിരികെ ചെന്നൈയിലേക്ക് പോകുകയും ചെയ്തു. കോവര്‍ക്കിങ് സ്‌പേസുകളില്‍ ഒരു സീറ്റിന് മാസം 3000 രൂപ വരെ നല്‍കണം.

കോവര്‍ക്കിങ് സ്‌പേസുകളില്‍ സീറ്റുകള്‍ മാസ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് ഓഫീസ് അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ സാധിക്കും. ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, മീറ്റിങ്, ബിസിനസ് മീറ്റിങ്ങുകള്‍ക്കായി കോണ്‍ഫറന്‍സ് ഹാളുകള്‍, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി, കഫറ്റീരിയ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. വൈഫൈ സൗകര്യത്തോടു കൂടിയ ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുന്ന കോവര്‍ക്കിങ് സ്‌പേസുകള്‍ ഉണ്ട്.

കോവര്‍ക്കിങ് സെന്ററുകളില്‍ ഒരു സംരംഭകന്‍ എടുക്കുന്ന സീറ്റും അത് വഴി ലഭിക്കുന്ന വിലാസവും ഉപയോഗിച്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നത് വലിയ തുക വാടക നല്‍കി ഓഫീസ് മുറി വാടകയ്ക്ക് എടുക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമാകുന്നു.

എന്നാല്‍, ഒരു ഓഫീസ് അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കുകയെന്ന സാധാരണ കോവര്‍ക്കിങ് ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം ബിഹബിനും മൈസോണിനും ഉണ്ട്.

സംരംഭകര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, കോര്‍പറേറ്റ് ലോകത്തെ വമ്പന്‍മാരുടെ സന്ദര്‍ശനം തുടങ്ങിയ പ്രത്യേകതകള്‍ ഇവര്‍ നല്‍കുന്നുണ്ട്.

തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്നതിന് ഓഫീസ് സൗകര്യം വേണ്ടതില്ലെന്നും എവിടെ ഇരുന്നും ജോലി ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവ് കമ്പനികള്‍ക്ക് കോവിഡ് നല്‍കിയെന്ന് അഭിലാഷ് പറഞ്ഞു. അതിനാല്‍ കോവര്‍ക്കിങ് സ്‌പേസുകള്‍ ഏതൊരു മുക്കിലും മൂലയിലും ഭാവിയില്‍ വരും. ജോലി ചെയ്യുന്നതിനൊപ്പം പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കുന്നത് തൊഴിലില്‍ മുന്നേറാന്‍ സഹായിക്കുമെന്നും അതിനാല്‍ കോവര്‍ക്കിങ്ങിന് ഒപ്പം കോലേണിങ് എന്ന ആശയവും ബിഹബ്ബ് പ്രാവര്‍ത്തികമാക്കുന്നു. സ്‌കൂളുകളിലും കോളെജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബിഹബ്ബില്‍ പ്രവേശനമുണ്ട്. അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും പുതിയ അറിവുകള്‍ നേടുന്നതിനും കഴിയും. ഇത് വിദ്യാര്‍ത്ഥിയുടെ കരിയര്‍ വളര്‍ച്ചയെ സഹായിക്കും.

കൊച്ചി എംജി റോഡിലുള്ള 'സെന്റര്‍ എ' എന്ന സ്ഥാപനം കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൂടുതലും കോര്‍പ്പറേറ്റ് ക്ലയന്റ്‌സ് ആണ്. 'ഞങ്ങള്‍ ഇവിടെ െ്രെപവറ്റ് ക്യാബിന്‍ സ്‌പേസ് കൊടുക്കുന്നുണ്ട്. ഇത് കോര്‍പ്പറേറ്റ് ക്ലയന്റ്‌സിന് ആകര്‍ഷകമാണ്,' സ്ഥാപനത്തിന്റെ സിഇഒയും ഡയറക്ടറുമായ ജോ ഫ്രാന്‍സിസ് ആലപ്പാട്ട് പറഞ്ഞു. മീറ്റിംഗ് റൂം, കഫ്റ്റീരിയ, എന്റര്‍ടൈന്‍മെന്റ് ഏരിയ, റൂഫ് ടോപ് ലൗഞ്ജ് തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യും. 10 ശതമാനത്തോളം സ്‌പേസ് കോവര്‍ക്കിങ് ഡെസ്‌കുകള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.

ഇവിടെയും ലോക്ക് ഡൗണിനെ തുടര്‍ന്ന് 40 ശതമാനത്തോളം കൊഴിഞ്ഞുപോക്കുണ്ടായി. 'എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ആവശ്യക്കാര്‍ വര്‍ധിക്കുകയുണ്ടായി. ഇപ്പോള്‍ 60 കമ്പനികള്‍ ഇവിടെയുണ്ട്. 90 ശതമാനത്തിന് മേല്‍ സ്‌പേസ് ഉപയോഗത്തിനായി കൊടുത്തു കഴിഞ്ഞു,' ജോ പറഞ്ഞു.

വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടിയില്‍ നാട്ടിലെത്തിയവരെ കുഴക്കിയ ഒരു പ്രശ്‌നമായിരുന്നു തടസ്സപ്പെടുന്നതും വേഗതയില്ലാത്തതുമായ ഇന്റര്‍നെറ്റ് സൗകര്യം. ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളില്‍പ്പോലും ഈ പ്രശ്‌നം അനുഭവപ്പെട്ടിരുന്നു. കോവര്‍ക്കിങ് സ്‌പേസുകള്‍ ഈ പ്രശ്‌നത്തിന് കൂടി പരിഹാരം കാണുന്നുണ്ട്.
കേരളത്തില്‍ കെ ഫോണ്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യം ഒരുങ്ങുന്നതോടെ ഈ രംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാകും.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വര്‍ക്ക് ഫ്രം ഹോം രീതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്ക് നിയര്‍ ഹോം സെന്ററുകള്‍ ആരംഭിക്കുന്നതിന് 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ കേരള ഐടി പാര്‍ക്ക് ബ്രാന്‍ഡില്‍ സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണ് വര്‍ക്ക് നിയര്‍ ഹോം സെന്റര്‍ ആരംഭിക്കുന്നത്. വികേന്ദ്രീകൃത ഐടി പാര്‍ക്കായി ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കും. 5,000 ചതുരശ്രയടി വലിപ്പമുള്ള ഓഫീസ് സംവിധാനം ഒരുക്കുന്നതിന് 1.2 കോടി രൂപ വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഒരു ചതുരശ്രയടിക്ക് 2,200 രൂപ ചെലവാകും. ഈ സെന്ററുകളുടെ ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, സീറ്റുകള്‍ വിതരണം ചെയ്യല്‍ എന്ന കേരള ഐടി പാര്‍ക്ക് ചെയ്യുമെന്നതിനാല്‍ സംരംഭകന് തന്റെ സെന്ററിന്റെ വിശ്വാസ്യത ഉറപ്പാക്കാനാകും.

അന്താരാഷ്ട്ര തലത്തില്‍ 50 ലക്ഷത്തില്‍ താഴെ ആളുകളാണ് കേന്ദ്രീകൃത ഓഫീസുകള്‍ക്ക് പുറത്തു ഡിജിറ്റല്‍ ജോലികള്‍ ചെയ്തിരുന്നതെന്നും കോവിഡ് മഹാമാരിക്കാലത്ത് ഇത് മൂന്ന് കോടിയായി വര്‍ദ്ധിച്ചുവെന്നും ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 18 കോടിയായി ഇത് വര്‍ദ്ധിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it