

സ്വർണവിലയിലുണ്ടായ സമീപകാല കുതിച്ചുചാട്ടം ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ആസ്തി (Net Worth) ഗണ്യമായി വർദ്ധിപ്പിച്ചു എങ്കിലും, ഇത് രാജ്യത്തെ ഉപഭോഗച്ചെലവിൽ (Consumption) കാര്യമായ വർദ്ധനവിന് കാരണമായില്ലെന്ന് സിസ്റ്റമാറ്റിക്സ് റിസർച്ചിന്റെ (Systematix Research) റിപ്പോർട്ട്. 2024 മുതൽ സ്വർണ്ണവില ഇരട്ടിയായതോടെ, ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ ആകെ മൂല്യം ഏകദേശം 3.24 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
കണക്കുകൾ പ്രകാരം, സ്വർണവിലയിലെ വർദ്ധനവ് കുടുംബങ്ങളുടെ സമ്പത്ത് 'കടലാസില്‍' മാത്രം വലിയ തോതിൽ വർദ്ധിപ്പിച്ചു. എന്നാൽ ഈ വര്‍ദ്ധന (Notional Wealth Effect) ഉപഭോഗച്ചെലവിലേക്ക് കാര്യമായി മാറുന്നില്ല. അതായത്, സ്വർണത്തിന്റെ മൂല്യം വർധിക്കുന്നത് യഥാർത്ഥ ചെലവഴിക്കലിന് കാരണമാകണമെങ്കിൽ അത് വിൽക്കുകയോ പണയം വെക്കുകയോ ചെയ്യണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് സാധാരണയായി ആളുകൾ ഇതിന് മുതിരുന്നത്.
ഉപഭോഗം പ്രധാനമായും മുന്നോട്ട് പോകുന്നത് യഥാർത്ഥ വരുമാന വളർച്ചയെ ആശ്രയിച്ചാണ്. കോവിഡിന് ശേഷമുള്ള 'കെ ഷേപ്പ്ഡ് റിക്കവറി' (K-shaped Recovery) കാരണം വരുമാന വളർച്ച പിന്നോട്ട് പോവുന്നതാണ് ഉപഭോഗം വർദ്ധിക്കാത്തതിന്റെ പ്രധാന കാരണം.
കൂടാതെ, കുടുംബങ്ങളുടെ സമ്പാദ്യത്തിലെ കുറവ്, റീട്ടെയിൽ വായ്പകളിലെ നിയന്ത്രണം, വരുമാന സമ്മർദ്ദം എന്നിവയും ഉപഭോഗ വളർച്ചയെ ബാധിക്കുന്നുണ്ട്. സ്വർണത്തിന്റെ മൂല്യം വർദ്ധിച്ചത്, അത് പണയം വെച്ച് ലോൺ എടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, സ്വർണവായ്പകളിലെ നിലവിലെ വർദ്ധന പോലും സാമ്പത്തികപരമായ പ്രതിസന്ധിയുടെ സൂചനയായി റിപ്പോർട്ട് വിലയിരുത്തുന്നു. സ്വർണവില വർധിച്ചതുകൊണ്ട് മാത്രം രാജ്യത്തെ ഉപഭോഗ വളർച്ചയിൽ കാര്യമായ ഉണർവുണ്ടാകാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നിരീക്ഷണങ്ങള്‍.
Despite a surge in gold prices boosting household wealth, India sees no rise in consumption.
Read DhanamOnline in English
Subscribe to Dhanam Magazine