

കേരള വികസനത്തിന്റെ യഥാര്‍ത്ഥ ചിത്രം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കാത്തിരിക്കുന്ന തകര്‍ച്ചയെ തുറന്നുകാട്ടുന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ധനത്തിന്റെ 2020 ജനുവരി 31 ലക്കത്തില്‍ (ജനുവരി 16ന് പ്രസിദ്ധീകരിച്ചത്) ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്റെ 'കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?'' എന്ന ലേഖനത്തിന് പ്രതികരണമായി ധനം എഡിറ്റര്‍ക്ക് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ എഴുതിയ കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ലേഖനത്തില്‍
വിജയരാഘവന്‍ തുറന്നുകാണിച്ചിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും
കാര്‍ഷിക, സാമൂഹ്യ, വ്യാവസായിക രംഗങ്ങളിലെ പല സൂചകങ്ങളും കേരളത്തെ
കാത്തിരിക്കുന്ന തകര്‍ച്ചയുടെ ചിത്രമാണ് നല്‍കുന്നതെന്നും മെട്രോമാന്‍
തുറന്നടിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തിന്‍ ഒരു വന്‍കിട
വ്യവസായം പോലും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
2020
ജനുവരി 31 ലക്കത്തില്‍ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ശ്രീ. ജി. വിജയരാഘവന്‍
എഴുതിയ 'കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?' എന്ന അങ്ങേയറ്റം
കാലിക പ്രസക്തവും തീവ്രവുമായ ലേഖനം കണ്ടു. അതിനിശിതമായ ഈ ലേഖനം
പ്രസിദ്ധീകരിക്കാന്‍ തയ്യാറായതില്‍ ഞാന്‍ ധനത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞ
20 വര്‍ഷത്തിനിടെ ഒരു വലിയ വ്യവസായം പോലും കേരളത്തിലേക്ക് വന്നിട്ടില്ല.
നേരെ മറിച്ച്, വി ഗാര്‍ഡ് പോലുള്ള വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക്
പോകുന്നു. തൊഴിലാളി സമരങ്ങള്‍ മൂലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലേക്ക്
വരാതെ കപ്പലുകള്‍ മറ്റ് തീരം തേടി പോകുന്നു. സ്ഥാപിതശേഷിയുടെ 60 ശതമാനം
മാത്രമാണ് പോര്‍ട്ട് വിനിയോഗിക്കുന്നത്. ഭാരത് പെട്രോളിയം
റിഫൈനറിയുള്ളതുകൊണ്ടു മാത്രമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
പോര്‍ട്ട് വഴുതിവീഴാത്തത്.
ശ്രീ. വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കാര്‍ഷികോല്‍പ്പാദന രംഗത്ത് കുത്തനെ ഇടിവ്, നമ്മുടെ പുഴകളുടെ അതിശോചനീയമായ അവസ്ഥ, ഖരമാലിന്യ സംസ്‌കരണം നല്ലരീതിയില്‍ നടത്തുന്ന ഒരു പ്ലാന്റ് പോലുമില്ലാത്ത അവസ്ഥ, വേനലിലെ കടുത്ത ജലദൗര്‍ലഭ്യം, കാമ്പസുകളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ കലഹങ്ങള്‍... ഇവയെല്ലാം കേരളത്തെ കാത്തിരിക്കുന്ന തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍, പ്രബുദ്ധരായ പൊതുസമൂഹമെങ്കിലും നട്ടെല്ലോടെ നിവര്‍ന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയര്‍ത്തണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine