'ഹർത്താലാ'കില്ല ദേശീയ പണിമുടക്ക്

'ഹർത്താലാ'കില്ല ദേശീയ പണിമുടക്ക്
Published on

കേരളത്തിന് കോടികളുടെ നഷ്ടമാണ് ഇക്കഴിഞ്ഞ ഹർത്താലും അക്രമങ്ങളും വരുത്തിവച്ചത്. ഇനിയൊരു ഹർത്താലുകൂടി താങ്ങാൻ സംസ്ഥാനത്തിനാകില്ലെന്നത് മനസിലാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ തന്നെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നതാണ് വ്യപാരികളും സംഘടനകളും മുന്നോട്ട് വെക്കുന്ന ആശയം.

കേന്ദ്രസർക്കാന്റെ നയങ്ങൾക്കെതിരെ ബിജെപി പോഷകസംഘടനകൾ ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്ക് നടത്തുന്നത്.

എന്നാൽ ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാവ് എളമരം കരീം വ്യക്തമാക്കിയിട്ടുണ്ട്. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ല. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. അതേസമയം, മോട്ടോർ മേഖലയും ബാങ്കിങ് തൊഴിലാളി യൂണിയനുകൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

"തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. അതുകൊണ്ടുതന്നെ പണിമുടക്കിനോട് സഹകരിക്കും. എന്നാൽ തുറന്നു പ്രവർത്തിക്കുന്ന കടകൾ നിർബന്ധിച്ച് അടപ്പിക്കില്ല," കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി പറഞ്ഞു. "ഒരു ദിവസം ഹർത്താൽ നടന്നാൽ സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞത് 200 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ഹർത്താലിൽ 10 കോടി രൂപയുടെ നഷ്ടമാണ് വ്യാപാര സമൂഹത്തിനുണ്ടായത്," അദ്ദേഹം കൂട്ടിച്ചേർത്തു.

പണിമുടക്കിന്റെ ദിവസങ്ങളിൽ സംസ്ഥാനത്തെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ വ്യക്തമാക്കി. 92 വ്യാപാരി സംഘടനകളുടെ 'ഹർത്താൽ വിരുദ്ധ കൂട്ടായ്'മയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജോലിക്ക് പോകുന്നവരേയും വാഹനങ്ങളേയും തടയില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

ഹർത്താൽ ദിവസം നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നവരെ നേരിടാൻ ബ്ലൂ വളന്റിയർ സേനയെ രംഗത്തിറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന യൂത്ത് വിങ് പ്രവർത്തകർ അറിയിച്ചു.

വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെൻഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മോട്ടോർ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com