

107 ദിവസം നീണ്ടുനിന്ന യുഎസ്-ഇറാൻ സംഘർഷത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിൽ എത്താന്‍ ധാരണയിലായിരിക്കുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇറാനിയൻ വാർത്താ ഏജൻസിയായ 'മെഹർ' പുറത്തുവിട്ട കരട് ധാരണാപത്രത്തിലെ (MoU) പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
പ്രധാന വ്യവസ്ഥകൾ: ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഉടനടിയും ശാശ്വതമായും യുദ്ധം നിർത്തുക എന്നതാണ് കരാറിലെ ആദ്യ വ്യവസ്ഥ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും പരമാധികാരത്തെ ബഹുമാനിക്കുമെന്നും യുഎസ് ഉറപ്പുനൽകണം. 30 ദിവസത്തിനുള്ളിൽ നാവിക ഉപരോധം പൂർണമായും നീക്കുകയും ഹോർമുസ് കടലിടുക്ക് ഇറാനിയൻ ക്രമീകരണങ്ങൾ പ്രകാരം തുറന്നുകൊടുക്കുകയും വേണം. കൂടാതെ, ഇറാന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.
ഇറാനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി യുഎസും സഖ്യകക്ഷികളും കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ പദ്ധതികൾ അവതരിപ്പിക്കണം. എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ മേലുള്ള ഉപരോധം നീക്കുകയും ഇറാന്റെ മരവിപ്പിച്ച 24 ബില്യൺ ഡോളർ വിട്ടുകൊടുക്കുകയും ചെയ്യും. ഇതിൽ പകുതി തുക ചർച്ചകൾ തുടങ്ങുന്നതിന് മുൻപ് നൽകേണ്ടതുണ്ട്.
ആണവ വിഷയങ്ങളിലും ഉപരോധങ്ങൾ പൂർണമായി നീക്കുന്നതിലും അന്തിമ തീരുമാനത്തിലെത്താൻ 60 ദിവസത്തെ ചർച്ചാ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഈ കാലയളവിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്ന് യുഎസ് സമ്മതിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം, ഇറാന്റെ മിസൈൽ പ്രോഗ്രാമിനെക്കുറിച്ചും പ്രതിരോധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയെക്കുറിച്ചുമുള്ള ചർച്ചകൾ അജണ്ടയിൽ നിന്ന് ഒഴിവാക്കി എന്നതാണ്. അന്തിമ കരാർ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ അംഗീകരിക്കേണ്ടതുണ്ട്. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള ഊർജ വിപണിക്ക് വലിയ ആശ്വാസമാകും.
Read DhanamOnline in English
Subscribe to Dhanam Magazine