ഹോർമുസ് കടലിടുക്കിൽ പുകയുന്ന സംഘർഷം; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ വഴിമുട്ടുമോ?

പാകിസ്ഥാൻ മധ്യസ്ഥ ചർച്ചകൾക്കായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഇറാൻ ഇതിൽ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍
A composite image of Donald Trump in a fighting stance, positioned in front of the illuminated White House at dusk, with the US flag flying above the building
canva
Published on

ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾ ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. നിലവിലുള്ള വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പുതിയ പ്രതിസന്ധികൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ, ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്ക് കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തത് വലിയ പ്രകോപനമായി മാറി.

ഈ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇത് "കടൽക്കൊള്ള"യാണെന്നും ഇറാൻ ആരോപിക്കുന്നു. അമേരിക്കൻ നടപടികൾ ചർച്ചകൾക്ക് മുന്നോടിയായുള്ള വാഷിംഗ്ടണിന്റെ ആത്മാർത്ഥതയില്ലായ്മയുടെ തെളിവാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാഗ്‌ചി പാകിസ്ഥാനെ അറിയിച്ചു. പാകിസ്ഥാൻ മധ്യസ്ഥ ചർച്ചകൾക്കായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഇറാൻ ഇതിൽ പങ്കെടുക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. ചർച്ചകൾ നടക്കാനിടയില്ലെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഗോള ആഘാതം

ലോകത്തിലെ മൊത്തം എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസപ്പെടുന്നത് ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇറാനുമായി ഒരു ധാരണയിലെത്തുന്നത് വരെ ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് നിലവില്‍ 95 ഡോളറിലാണ് നില്‍ക്കുന്നത്. ഇത് യുദ്ധം തുടങ്ങിയ സമയത്തേക്കാൾ 30 ശതമാനം കൂടുതലാണ്.

സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ലോകം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് മുന്നറിയിപ്പ് നൽകി. ഇസ്‌ലാമാബാദിൽ ചർച്ചകൾ നടന്നില്ലെങ്കിൽ ഈ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com