

2025-ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം അമേരിക്കയല്ല. സൗദി അറേബ്യയാണ്. വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ വെച്ച കണക്കുകളാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 2025-ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600-ലധികം ഇന്ത്യക്കാരെ ആഗോളതലത്തിൽ നാടുകടത്തിയിട്ടുണ്ട്. ഇതിൽ, സൗദി അറേബ്യയിൽ നിന്നു മാത്രം തിരിച്ചയച്ചവർ 11,000ൽപരം. അമേരിക്ക, 3,800ഓളം ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്.
വിസ കാലാവധി കഴിഞ്ഞതിന്റെ പേരിലോ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിനോ ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചയക്കൽ. സൗദി അറേബ്യയിലെയും യുഎഇ, ബഹ്‌റൈൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി മറ്റിടങ്ങളിലെയും ഇന്ത്യക്കാർ പലപ്പോഴും വിസ കാലാവധിക്കു ശേഷവും അവിടങ്ങളിൽ തുടരുന്ന സ്ഥിതിയുണ്ട്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം കൊണ്ടുപോകുന്നവർ ഉൾവലിയുന്ന പ്രവണത വ്യാപകം.
യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഓവർസ്റ്റേ അല്ലെങ്കിൽ റെഗുലേറ്ററി ലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയച്ചിട്ടുണ്ട്. നാടുകടത്തൽ ഒഴിവാക്കാൻ സാധുവായ രേഖകൾ സൂക്ഷിക്കാനും പ്രാദേശിക നിയമങ്ങൾ പാലിക്കാനും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ആവശ്യമെങ്കിൽ കോൺസുലർ സഹായം ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine