
ചൈനയ്ക്കെതിരെ വീണ്ടും വാളോങ്ങി ട്രംപ്. തത്തുല്യ ഇറക്കുമതി ചുങ്കത്തിന്റെ (Reciprocal Tariffs) ഭാഗമായി ഒരു ഘട്ടത്തില്‍ 145 ശതമാനം വരെ താരിഫ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യു.എസും ചൈനയും തമ്മില്‍ വ്യാപാര കരാറില്‍ എത്തിയത്. കരാറിന്റെ ഭാഗമായി താരിഫ് 30 ശതമാനമായി കുറച്ചിരുന്നു. പകരം ചൈന യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുളള താരിഫ് 10 ശതമാനമായും കുറച്ചിരുന്നു.
എന്നാല്‍ ചൈന വ്യപാര കരാര്‍ പൂര്‍ണമായി ലംഘിച്ചതായുളള ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. വ്യാപാര കരാർ എങ്ങനെയാണ് ലംഘിച്ചതെന്നോ ചൈനയ്‌ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നോ ട്രംപ് വ്യക്തമാക്കിയില്ല. കരാർ പ്രകാരം സമ്മതിച്ചിരുന്ന താരിഫ് ഇതര തടസങ്ങൾ നീക്കം ചെയ്യാന്‍ ചൈന തയാറാകാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
യുഎസിന് മേൽ ചുമത്തിയ മറ്റ് വ്യാപാര നിയന്ത്രണങ്ങൾ ചൈന ഇതുവരെ പൂര്‍ണമായി പിൻവലിക്കാന്‍ തയാറായിട്ടില്ല. ചില യുഎസ് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയതും കാറുകൾ, വിമാനങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയിലെ നിർണായക ഘടകമായ അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുളള തീരുമാനവും ചൈന ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
സ്റ്റീൽ, അലുമിനിയം തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഇരട്ടിയാക്കാനുളള ട്രംപിന്റെ തീരുമാനവും ചൈനയെ ലക്ഷ്യമിട്ടാണ് എന്നാണ് കരുതുന്നത്. ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകരും കയറ്റുമതിക്കാരും. ചൈനയില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ സ്റ്റീൽ യു.എസിന് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. തീരുവ 50 ശതമാനമാക്കി യു.എസില്‍ തന്നെ സ്റ്റീല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായ അവകാശവാദം ട്രംപ് വീണ്ടും ഉന്നയിച്ചു. ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർ തമ്മിലുളള പ്രതിസന്ധി ഒഴിവായത് തന്റെ ഭരണകൂടത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ മൂന്നാം കക്ഷികളുടെ പങ്കാളിത്തമില്ലാതെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ച ചെയ്തതാണ് വെടിനിർത്തലില്‍ എത്തിയതെന്നാണ് ഇന്ത്യയുടെ നിലപാട്.
Trump accuses China of trade deal violations, reiterates U.S. role in India-Pakistan conflict resolution.
Read DhanamOnline in English
Subscribe to Dhanam Magazine