
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ചൈന വ്യാപാര കരാര്‍ ലംഘിച്ചതായാണ് ട്രംപ് ആരോപിച്ചത്. എന്നാല്‍ ഈ വാദം തള്ളിയിരിക്കുകയാണ് ചൈനീസ് വാണിജ്യ മന്ത്രാലയം.
ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസ റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ചൈനയ്ക്ക് ചിപ്പ് ഡിസൈൻ സോഫ്റ്റ്‌വെയർ വിൽക്കുന്നത് നിയന്ത്രിക്കാനും യു.എസ് തീരുമാനിച്ചു. നിർണായകമായ യുഎസ് ജെറ്റ് എഞ്ചിൻ ഭാഗങ്ങളും സാങ്കേതികവിദ്യയും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതും യു.എസ് തടഞ്ഞു. യു.എസ് ഏകപക്ഷീയമായി വിവേചനപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ചൈന ആരോപിച്ചു. യുഎസ് സ്വന്തം വഴിക്ക് കാര്യങ്ങള്‍ നീക്കുകയും ചൈനയുടെ താൽപ്പര്യങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍, ചൈന അതിന്റെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ദൃഢവും ശക്തവുമായ നടപടികൾ സ്വീകരിക്കുമെന്നാണ് വാണിജ്യ മന്ത്രാലയം അറിയിച്ചത്.
അതേസമയം, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ കയറ്റുമതി ചൈന തടഞ്ഞതായാണ് യു.എസ് കുറ്റപ്പെടുത്തുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. മെയ് മാസത്തിലാണ് തത്തുല്യ ചുങ്കത്തിന്റെ തീവ്രത കുറയ്ക്കുന്ന വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടത്. കരാറിന്റെ ഭാഗമായി യു.എസ് ചൈനയ്ക്ക് മേല്‍ 145 ശതമാനം വരെ പ്രഖ്യാപിച്ചിരുന്ന താരിഫ് 30 ശതമാനമായി കുറച്ചിരുന്നു. പകരം ചൈന യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുളള താരിഫ് 10 ശതമാനമായും കുറച്ചിരുന്നു.
വ്യാപാര കരാര്‍ ലംഘിച്ചതായി പരസ്പരം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ ഇത് കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചേക്കും. സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മില്‍ ഉടന്‍ സംസാരിക്കുമെന്നാണ് കരുതുന്നത്. ജനുവരി 17 നാണ് ട്രംപും ഷി ജിൻപിങ്ങും അവസാനമായി സംസാരിച്ചത്.
US-China trade tensions escalate as Trump accuses China of breaching agreements; China hits back strongly.
Read DhanamOnline in English
Subscribe to Dhanam Magazine