അമേരിക്കൻ സുപ്രീംകോടതിയുടെ ഇടപെടൽ: താരിഫ് 10 ശതമാനമായി കുറച്ചു; ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം

ട്രംപിന്റെ ആക്രമണാത്മക വ്യാപാര നയങ്ങൾക്കേറ്റ തിരിച്ചടി ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്
A composite image of Donald Trump in a fighting stance, positioned in front of the illuminated White House at dusk, with the US flag flying above the building
canva
Published on

യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയിലൂടെ ഡൊണാൾഡ് ട്രംപ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തത്തുല്യ ഇറക്കുമതി ചുങ്കം (Reciprocal tariff) റദ്ദാക്കിയിരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കേണ്ട 'ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ്' (IEEPA) ഉപയോഗിച്ച് താരിഫുകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്റെ ആക്രമണാത്മക വ്യാപാര നയങ്ങൾക്കേറ്റ ഈ തിരിച്ചടി ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഇറക്കുമതി തീരുവ കുറച്ചു

യുഎസ് സുപ്രീം കോടതിയുടെ നിർണായക വിധിക്ക് പിന്നാലെ, ഇന്ത്യയുൾപ്പെടെയുള്ള വ്യാപാര പങ്കാളികൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവയിൽ വലിയ കുറവുണ്ടായി. ഇതോടെ നേരത്തെ 18 ശതമാനമായി നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ തത്തുല്യ ചുങ്കം ഇപ്പോൾ 10 ശതമാനമായി കുറയും. കോടതി വിധി 'പരിഹാസ്യമാണെന്ന്' വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ്, മറ്റ് രാജ്യങ്ങളെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. വിധിയെത്തുടർന്നുള്ള തിരിച്ചടി മറികടക്കാൻ 1974 ലെ ട്രേഡ് ആക്റ്റ് സെക്ഷൻ 122 പ്രകാരം എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം ആഗോള തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവെച്ചു.

ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾ നേരത്തെ പൂർത്തിയാക്കിയതാണെങ്കിലും, പുതിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 10 ശതമാനം ഫ്ലാറ്റ് താരിഫ് മാത്രമേ ബാധകമാകൂ എന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ തുടരുമെന്നും എന്നാൽ അത് വ്യത്യസ്തമായ രീതിയിലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മുമ്പ് 50 ശതമാനമായിരുന്ന തീരുവ 18 ശതമാനത്തിലേക്ക് താഴ്ത്തിയ കരാറാണ് ഇപ്പോൾ 10 ശതമാനമായി വീണ്ടും കുറയുന്നത്. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ ഗുണകരമാകും.

ഇന്ത്യയെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ

• താരിഫ് കുറഞ്ഞു: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന താരിഫുകൾ 18 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞു. ഇത് ഇന്ത്യയുടെ ടെക്സ്റ്റൈൽ, ലെതർ തുടങ്ങിയ തൊഴിൽ അധിഷ്ഠിത മേഖലകൾക്ക് വലിയ ആശ്വാസമാകും.

• പുനർ ചർച്ചകൾക്കുള്ള കരുത്ത്: വ്യാപാര കരാറിലെ നിർണായക നിബന്ധനകളിൽ (Red lines) വിട്ടുവീഴ്ചയില്ലാതെ പുതിയ ചർച്ചകൾ നടത്താൻ ഇന്ത്യയ്ക്ക് ഇനി കൂടുതൽ കരുത്ത് ലഭിക്കും.

• കൃഷിയും ഡാറ്റാ പരമാധികാരവും: അമേരിക്കയിൽ നിന്നുള്ള ജിഎം കോൺ (GM Corn) ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനും, ഡാറ്റാ ലോക്കലൈസേഷൻ (Data localisation) നയത്തിൽ ഉറച്ചുനിൽക്കാനും ഇന്ത്യക്ക് ഈ വിധി അവസരം നൽകുന്നു.

• എണ്ണ ഇറക്കുമതി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന് അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും, ആരിൽ നിന്ന് എണ്ണ വാങ്ങണം എന്നതിലുള്ള തങ്ങളുടെ പരമാധികാരം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കും.

മാർച്ച് മാസത്തിൽ ഒപ്പിടാനിരിക്കുന്ന ഇടക്കാല വ്യാപാര കരാറിന് മുന്നോടിയായി ലഭിച്ച ഈ വിധി, ഇന്ത്യയ്ക്ക് കൂടുതൽ സമതുലിതവും നീതിയുക്തവുമായ ഒരു കരാറിലെത്താൻ സഹായകരമാകും.

US Supreme Court intervention reduces tariffs on Indian exports to 10%, boosting trade prospects and strengthening India’s negotiating position in bilateral agreements.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com