യുദ്ധപ്പണം കണ്ടെത്താന്‍ സ്വര്‍ണം വിറ്റ് റഷ്യ; രാജ്യത്തിനു പുറത്ത് സ്വര്‍ണം വില്‍ക്കുന്നത് 25 വര്‍ഷത്തിനിടെ ആദ്യം, സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയില്‍

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 15 മെട്രിക് ടണ്‍ സ്വര്‍ണമാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വിറ്റഴിച്ചത്
President of Russia Vladmir Putin Attending A military event
canva, X.com / President of Russia
Published on

യുക്രെയ്ന്‍ യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വര്‍ധിച്ചുവരുന്ന സൈനിക ചെലവുകള്‍ക്കും ബജറ്റ് കമ്മി നികത്തുന്നതിനുമായി ചരിത്രത്തിലാദ്യമായി വിദേശ വിപണിയില്‍ സ്വര്‍ണം വിറ്റ് റഷ്യ. 2002-ന് ശേഷമുള്ള ഏറ്റവും വലിയ വില്‍പനയാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 15 മെട്രിക് ടണ്‍ സ്വര്‍ണമാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വിറ്റഴിച്ചത്. ഇതോടെ രാജ്യത്തിന്റെ കൈവശമുള്ള സ്വര്‍ണശേഖരം 74.3 ദശലക്ഷം ട്രോയ് ഔണ്‍സായി കുറഞ്ഞു. സ്വര്‍ണം വിറ്റതിലൂടെ ഏകദേശം 1.46 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റഷ്യയ്ക്ക് സാധിച്ചതായാണ് കണക്കാക്കുന്നത്.

മുന്‍കാലങ്ങളില്‍ ധനകാര്യ മന്ത്രാലയവും സെന്‍ട്രല്‍ ബാങ്കും തമ്മിലുള്ള സ്വര്‍ണ വിനിമയങ്ങള്‍ ഭൂരിഭാഗവും രേഖകളില്‍ മാത്രമായിരുന്നു ഒതുങ്ങിയിരുന്നത്; സ്വര്‍ണക്കട്ടികള്‍ ഭൗതികമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണക്കട്ടികള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.

ഗുരുതര പ്രതിസന്ധി

നിലവില്‍ 2000 ടണ്ണിലധികം സ്വര്‍ണശേഖരമുള്ള റഷ്യ, ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ള അഞ്ചാമത്തെ രാജ്യമാണ്. എങ്കിലും, വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നത് റഷ്യന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നില കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും രാജ്യം ഗുരുതരമായ ബജറ്റ് പ്രതിസന്ധി നേരിടുകയാണെന്നുമാണ് സൂചിപ്പിക്കുന്നത്.

2025-ല്‍ ജിഡിപിയുടെ 2.6 ശതമാനമാണ് റഷ്യയുടെ ബജറ്റ് കമ്മി. സൈനിക ചെലവുകള്‍ സോവിയറ്റ് കാലഘട്ടത്തേക്കാള്‍ ഉയര്‍ന്നതും എണ്ണ വരുമാനത്തില്‍ ഉണ്ടായ 20 ശതമാനത്തോളം ഇടിവുമാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചത്. വാറ്റ് (VAT) 40 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്ക്ക് സാധിക്കുന്നില്ല.

ഉപരോധങ്ങള്‍ മൂലം ഡോളര്‍ കൈകാര്യം ചെയ്യുന്നതിന് തടസ്സമുള്ളതിനാല്‍, സ്വര്‍ണം വിറ്റ് ചൈനീസ് കറന്‍സിയായ യുവാന്‍ സമാഹരിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ഇത് റഷ്യയുടെ സാമ്പത്തിക രംഗത്ത് ചൈനയ്ക്കുള്ള സ്വാധീനം വര്‍ധിപ്പിക്കും.

ഒരുകാലത്ത് റഷ്യന്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്നു എണ്ണ, വാതക മേഖലകള്‍; എന്നാല്‍ ഇപ്പോള്‍ ഈ വരുമാനത്തില്‍ പെട്ടെന്ന് വലിയ കുറവുണ്ടായിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും 2020-ന്റെ രണ്ടാം പകുതിയില്‍ എണ്ണവില കുറഞ്ഞതും കാരണം, ഊര്‍ജ്ജ നികുതിയില്‍ നിന്നുള്ള വരുമാനം മൊത്തം സര്‍ക്കാര്‍ വരുമാനത്തിന്റെ 20 ശതമാനമായി ചുരുങ്ങി. യുക്രെയ്ന്‍ യുദ്ധത്തിന് മുന്‍പുള്ളതിനേക്കാള്‍ വളരെ കുറവാണിത്. അതേസമയം, നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തിനായി സൈനിക മേഖലയിലുള്ള ചെലവുകള്‍ ഇപ്പോഴും അതീവ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്.

വിദേശനാണ്യ കരുതല്‍ ശേഖരം

ഫെബ്രുവരിയില്‍ റഷ്യയുടെ മൊത്തം കരുതല്‍ ശേഖരം 833.6 ബില്യണ്‍ ഡോളറില്‍ നിന്ന് 809.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇതില്‍ 300 ബില്യണ്‍ ഡോളറോളം പാശ്ചാത്യ രാജ്യങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ലഭ്യമായ ആസ്തികളില്‍ 47 ശതമാനവും സ്വര്‍ണമാണ്.

സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളര്‍ കടന്ന് കുതിച്ചുയരുന്ന സാഹചര്യത്തില്‍, സ്വര്‍ണം വില്‍ക്കാനുള്ള തീരുമാനം യുക്തിസഹമാണെന്നാണ് കണക്കാക്കുന്നത്.

ബജറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി പണം സമാഹരിക്കാന്‍ 2022 ഫെബ്രുവരി മുതല്‍ റഷ്യ വിവിധ മാര്‍ഗങ്ങള്‍ തേടിവരികയാണ്. നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് പണമെടുക്കുക (ഇതില്‍ ഏകദേശം 4 ട്രില്യണ്‍ റൂബിള്‍സ് ബാക്കിയുണ്ട്), കൂടുതല്‍ ആഭ്യന്തര ബോണ്ടുകള്‍ പുറത്തിറക്കുക, മൂല്യവര്‍ധിത നികുതി (VAT) വര്‍ദ്ധിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മറ്റ് ഓപ്ഷനുകള്‍ ഉപയോഗിക്കുന്നതിന് പകരം ഇപ്പോള്‍ അവര്‍ നേരിട്ട് സ്വര്‍ണം വിറ്റുതുടങ്ങിയിരിക്കുകയാണ്.

മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡോളറിനെതിരെയുള്ള മുന്‍കരുതലായി സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍, റഷ്യയ്ക്ക് തങ്ങളുടെ ശേഖരം വിറ്റഴിക്കേണ്ടി വരുന്നത് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. റഷ്യയെ കൂടാതെ തുര്‍ക്കി, പോളണ്ട് എന്നീ രാജ്യങ്ങളും നിലവില്‍ സ്വര്‍ണശേഖരം വിറ്റഴിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Russia sells gold abroad to fund war expenses amid sanctions, rising military costs, and deepening economic crisis.

Related Stories

No stories found.
logo
DhanamOnline
dhanamonline.com