
കേരളത്തിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ സുതാര്യവും, ലളിതവും സാമ്പത്തിക ലാഭവുമുണ്ടാക്കും.
ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേരള ഡിജിറ്റൽ സർവ്വകലാശാലയും ഇത് സംബന്ധിച്ച സാങ്കേതിക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു. വോട്ടർ പട്ടിക തയ്യാറാക്കൽ, പോളിംങ് ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സാമഗ്രികളുടെ ശേഖരണവും, വിതരണവും,വോട്ടെണ്ണൽ, ഫല പ്രഖ്യാപനം തിരഞ്ഞെടുപ്പ് വിവരങ്ങളുടെ അപഗ്രഥനം തുടങ്ങിയവയ്ക്കായി വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ
ഡോ.സജി ഗോപിനാഥ് 'ധന'ത്തോട് പറഞ്ഞു. ഇന്ത്യയിൽ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ഉൾപ്പെടെ ഇത്തരം ചില മാറ്റങ്ങൾ പരീക്ഷിച്ചിട്ടുണ്ട്.
18 വയസ്സ് കഴിഞ്ഞ യോഗ്യരായ മുഴുവൻ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താനും തിരഞ്ഞെടുപ്പുകളിൽ പരമാവധി പോളിങ് ഉറപ്പുവരുത്തുവാനുമുള്ള നടപടികൾ ഈ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തും.
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ, വോട്ടവകാശം നേടുകയും, വിനിയോഗിക്കുകയും ചെയ്യേണ്ട വോട്ടർമാർ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടികൾ, തുടങ്ങിയവരുടെ അവകാശങ്ങളും കടമകളും നിലവിലുള്ള ഭരണഘടന നിയമ വ്യവസ്ഥകൾ പ്രകാരം കാര്യക്ഷമമായി നടപ്പാക്കാനും സാങ്കേതിക വിദ്യയെ കൂടുതൽ പ്രയോജനപ്പെടുത്തും.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നു .പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് സാങ്കേതിക വിദ്യാ സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമം നടത്തുന്നത് .
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥും കഴിഞ്ഞ ദിവസമാണ് ധാരണാ പാത്രത്തിൽ ഒപ്പിട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine