

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിവാദ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചാല്‍ക്കൂടി, 830 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ കയറ്റുമതി ഇനങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവ തുടര്‍ന്നേക്കും. യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 10 ശതമാനം വരുന്ന ഇനങ്ങളാണ് ഇവ. കോടതി വിധി ഇന്ത്യയ്ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷകള്‍ക്കിടയിലും, പ്രധാന വ്യവസായ മേഖലകള്‍ ഇപ്പോഴും അമേരിക്കന്‍ തീരുവ ഭീഷണിയില്‍ തുടരുന്നതാണ് ചിത്രം.
ട്രംപ് പ്രസിഡന്റായിരിക്കെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് പ്രഖ്യാപിച്ച ചില തീരുവകളുടെ നിയമസാധുതയാണ് യുഎസ് സുപ്രീം കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. ഈ തീരുവകള്‍ അസാധുവാക്കിയാല്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ചില നികുതികള്‍ റദ്ദാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍, 1962ലെ യുഎസ് വ്യാപാര വിപുലീകരണ നിയമം സെക്ഷന്‍ 232 പ്രകാരം, ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏര്‍പ്പെടുത്തിയ തീരുവകളെ കോടതി വിധി ബാധിക്കില്ല. ഔദ്യോഗിക പരിശോധനകളുടെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുവകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നതിനാല്‍ അവ തുടരുമെന്നാണ് വിലയിരുത്തല്‍.
തീരുവ തുടരുമെന്ന് കണക്കാക്കുന്ന കയറ്റുമതികളുടെ ഭൂരിഭാഗവും മൂന്നു പ്രധാന മേഖലകളിലാണ്:
ഓട്ടോമൊബൈല്‍ മേഖല - ഏകദേശം 3.9 ബില്യണ്‍ ഡോളര്‍
സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ - 2.5 ബില്യണ്‍ ഡോളര്‍
അലൂമിനിയം - 0.8 ബില്യണ്‍ ഡോളര്‍
യുഎസ് ആശ്രയത്വം വര്‍ധിക്കുന്ന മേഖലകള്‍
2024ല്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ യുഎസിന്റെ പങ്ക് ഏകദേശം 18.3 ശതമാനം ആയിരുന്നുവെങ്കിലും, സെക്ഷന്‍ 232 പ്രകാരം തീരുവ ബാധകമായ മേഖലകളില്‍ ഈ പങ്ക് 22.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇത് ചില വ്യവസായ മേഖലകള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്കുള്ള ആശ്രയത്വം കൂടുതല്‍ ആണെന്നതിന്റെ സൂചനയാണെന്ന് വ്യാപാര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് കാലത്തെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന കോടതി വിധി വന്നാലും, ഇതിനകം അടച്ച തീരുവകള്‍ തിരികെ ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് കയറ്റുമതി സംഘടനകളുടെ വിലയിരുത്തല്‍. തീരുവ നയത്തില്‍ വ്യക്തതയും സ്ഥിരതയും ആവശ്യപ്പെട്ട് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine