രാജ്യത്തെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ 29.49% വര്‍ധനവ്

ഡിസംബര്‍ മാസം ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങള്‍ , ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി 29.49 % വര്‍ധിച്ച് 3040.92 ദശലക്ഷം ഡോളര്‍ നേടിയതായി ജെംസ് ആന്‍ഡ് ജ്യവലറി എക്‌സ് പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി ജെ ഇ പി സി ) അറിയിച്ചു.

രൂപയുടെ മൂല്യത്തില്‍ കണക്കാക്കുമ്പോള്‍ കയറ്റുമതി 37 % വര്‍ധിച്ച് 22914.630 കോടി രൂപയായി.
ദീപാവലി അവധിയെ തുടര്‍ന്ന് ഫാക്റ്ററികള്‍ നീണ്ട കാലം അവധിയില്‍ പ്രവേശിച്ചതിനാല്‍ രത്‌നങ്ങളുടെയും ജ്യുവലറികളുടെയും കയറ്റുമതിയില്‍ നവംബറില്‍ താഴ്ച്ചയുണ്ടായി. ഡിസംബര്‍ മാസം ആഗോള അവധിക്കാല, ഉത്സവ സീസണ്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനാലാണ് കയറ്റുമതി ഉയര്‍ന്നത്. യു എസ് എ, ഹോംഗ് കോംഗ്, തായ് ലന്‍ഡ്, ഇസ്രേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഡിമാന്‍ഡ് വര്‍ധിച്ചത്.
സ്വര്‍ണ്ണ ആഭരണങ്ങളുടെ കയറ്റുമതി 0 .35 % ഉയര്‍ന്ന് 778.04 ദശ ലക്ഷം ഡോളര്‍ നേടി തന്നു. കട്ട്- പോളിഷ്ഡ് വജ്രത്തിന്റെ കയറ്റുമതി 41 % വര്‍ധിച്ച് 1770.61 ദശ ലക്ഷം ഡോളറായി. ആഭരണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ജി ജെ ഇ പി സി യും മഹാരാഷ്ട്ര വ്യാവസായിക വികസന കോര്‍പറേഷനും ചേര്‍ന്ന് നവി മുംബൈയില്‍ ഇന്ത്യ ജ്യവലറി പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി.
പാര്‍ക്കിനായുള്ള സ്ഥലം 95 വര്‍ഷത്തേക്ക് നല്കാന്‍ ധാരണയായി. ഈ പദ്ധതിയില്‍ 20,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഒരു ലക്ഷത്തില്‍ അധികം തൊഴിലവസരങ്ങളും. അള്‍ട്രാ മെഗാ പദ്ധതികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഈ പാര്‍ക്കിലും വ്യവസായികള്‍ക് ലഭിക്കും -ഊര്‍ജ്ജ സബ്‌സിഡി, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കല്‍, കുറഞ്ഞ നിരക്കില്‍ ഗൃഹ നിര്‍മാണം. ഏറ്റവും നൂതനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ആഭരണ നിര്‍മാണത്തില്‍ സ്വര്‍ണ്ണ നഷ്ടത്തിന്റെ അനുപാതം 3-10 % കുറയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it