

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കലില്‍ വർധന. സേവന കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇത് കറന്റ് അക്കൗണ്ട് കമ്മി (CAD) കുറയ്ക്കാൻ സഹായിച്ചതായി ക്രിസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പണമയയ്ക്കൽ 3,320 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വർഷം ഇത് 2860 കോടി ഡോളറായിരുന്നു. സേവന കയറ്റുമതി ഈ കാലയളവിൽ 9,740 കോടി ഡോളറായി വളർന്നു, കഴിഞ്ഞ വർഷം ഇത് 8,850 കോടി ഡോളറായിരുന്നു.
2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 240 കോടി ഡോളറായി ചുരുങ്ങി, ഇത് ജിഡിപിയുടെ 0.2 ശതമാനമാണ്. 2025 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ സി.എ.ഡി 860 കോടി ഡോളറായിരുന്നു, ജിഡിപിയുടെ 0.9 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. എഫ്ഡിഐ വരവ് 2,390 കോടി ഡോളറിൽ നിന്ന് 2,720 കോടി ഡോളറായും ഉയർന്നു.
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് ലഭിച്ച പണമയയ്ക്കൽ റെക്കോർഡ് നിലവാരത്തില്‍ എത്തിയിരുന്നു. 13,546 കോടി ഡോളറിന്റെ പണമയയ്ക്കലാണ് ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ലോകത്തെ ഏറ്റവും വലിയ പണമയക്കൽ സ്വീകർത്താവെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ മൊത്ത കറന്റ് അക്കൗണ്ട് നിക്ഷേപത്തിന്റെ 10 ശതമാനത്തിലധികവും പണമയയ്ക്കൽ ആണെന്നാണ് ആർബിഐ ഡാറ്റ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വ്യാപാര കമ്മിയുടെ പകുതിയോളം പ്രവാസികളുടെ നിക്ഷേപത്തിലൂടെയാണ് ലഭിച്ചത്.
ഇന്ത്യയിലേക്കുളള പണമയക്കലിന്റെ 45 ശതമാനവും യുഎസ്, യുകെ, സിംഗപ്പൂർ എന്നീ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്ന് ആർബിഐ റിസേര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു. വികസിത സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയില്‍ നിന്നുളള കുടിയേറ്റക്കാരുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ഇന്ത്യക്കാരുടെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നിന്ന് അടക്കം ലക്ഷകണക്കിന് പേരാണ് ഗള്‍ഫിലേക്ക് പോയിരുന്നത്. ഈ ട്രെന്‍ഡിന് മാറ്റം വന്നിരിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
India sees surge in remittances from US and UK, helping reduce current account deficit in FY2026 Q1.
Read DhanamOnline in English
Subscribe to Dhanam Magazine