സമ്പന്നരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ ഇന്ത്യ; ഫോബ്സ്

സാമ്പത്തിക വളര്‍ച്ചയുടെ മൊത്തത്തിലുള്ള ഇടിവ് തുടരുമ്പോഴും ഫോബ്സിന്റെ സമ്പന്ന പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ഇന്ത്യക്ക്. യുഎസ്, ചൈന എന്നിവര്‍ക്കുശേഷമാണ് ഇന്ത്യയുടെ സ്ഥാനം. ഫോബ്‌സ് 35-ാമത് വാര്‍ഷിക പട്ടിക പ്രകാരം ജര്‍മനിക്കും റഷ്യയ്ക്കും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗൗതം അദാനിയാണ് രണ്ടാമന്‍.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആമസോണ്‍ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് ഒന്നാമതാണ്. അദ്ദേഹത്തിന്റെ ആസ്തി 177 ബില്യണ്‍ ഡോളറാണ്. ഒരു വര്‍ഷം മുമ്പ് ഇത് 64 ബില്യണ്‍ ഡോളറായിരുന്നുവെന്നും ഫോബ്സ് അറിയിച്ചു. ആമസോണ്‍ ഓഹരികള്‍ ഉയര്‍ന്നതിന്റെ ഫലമായാണ് ആസ്തിയിലും വര്‍ധനവുണ്ടായത്.
രണ്ടാം സ്ഥാനത്ത് സ്പെയ്സ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ആണ്. മസ്‌ക്കിന്റെ സമ്പാദ്യം 151 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് 31-ാം റാങ്കായിരുന്നു മസ്‌കിന്. 24.6 ബില്യണ്‍ ഡോളറായിരുന്ന അന്നത്തെ ആസ്തി 126.4 ബില്യണ്‍ ഡോളര്‍ ആണ് ഉയര്‍ന്നിട്ടുള്ളത്. ടെസ്ല ഷെയറുകളില്‍ ഉണ്ടായ 705 ശതമാനം വര്‍ധനവാണ് മസ്‌കിനെ രണ്ടാമതെത്തിച്ചതെന്ന് ഫോബ്സ് പറഞ്ഞു.
84.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായിട്ടാണ് ചൈനീസ് ബിസിനസ് ടൈക്കൂണ്‍ ജാക്മായെ പിന്നിലാക്കി ഇന്ത്യയിലെ ശതകോടീശ്വരന്‍ മുകേഷ് അംബാനി ഇത്തവണ ഏഷ്യയിലെ തന്നെ ഒന്നാമത്തെ ശതകോടീശ്വരനായത്. ലോക പട്ടികയില്‍ പത്താം സ്ഥാനമാണ് അംബാനിക്ക്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 24ാം സ്ഥാനമാണ് ലോക പട്ടികയില്‍ അദാനിക്കുള്ളത്. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. 23.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ ജൂലൈയിലാണ് 9.9 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍മാന്‍ സ്ഥാനമൈാഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് എച്ച്സിഎല്‍ ടെക്നോളജീസിന്റെ പുതിയ ചെയര്‍മാന്‍.
അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി (16.5 ബില്യണ്‍ ഡോളര്‍), കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് (15.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്. വാക്‌സിന്‍ രാജാവായ സൈറസ് പൂനവാല ഏഴാം സ്ഥാനത്താണുള്ളത്. ലോക പട്ടികയില്‍ 149ാം സ്ഥാനവും നേടി.
ലുലു ഗ്രൂപ്പ് സാരഥി എംഎ യൂസഫലിയാണ് കേരളത്തില്‍ നിന്നുള്ളവരില്‍ ഫോബ്‌സ് പട്ടികയില്‍ ഒന്നാമത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി സമ്പന്നന്‍. 330 കോടി ഡോളറിന്റെ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്.
250 കോടി ഡോളര്‍ വീതം ആസ്തിയുള്ള രവി പിള്ള, ബൈജു രവീന്ദ്രന്‍ , 190 കോടി ഡോളര്‍ ആസ്തിയോടെ എസ്. ഡി. ഷിബുലാല്‍, 140 കോടി ഡോളറുള്ള ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 330 കോടി ഡോളര്‍ ആസ്തിയോടെ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, 100 കോടി ഡോളര്‍ ആസ്തിയുള്ള ടി.എസ്. കല്യാണരാമന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിലെ മറ്റ് സമ്പന്നര്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it