'എമേര്‍ജിങ് മാര്‍ക്കറ്റുകളില്‍ ഏറ്റവും മോശം പ്രകടനം ഇന്ത്യയുടേത്'

സെപ്റ്റംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നവംബറില്‍ ഇന്ത്യ ലോകത്തിലെ പ്രധാനപ്പെട്ട എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഏറ്റവും താഴെയെത്തിയെന്നു മിന്റിന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ട്രാക്കര്‍ പറയുന്നു.

ഇന്ത്യയുടെ ജൂണിനു ശേഷമുള്ള ഏറ്റവും മോശം റാങ്കിങ് ആണിത്. മറ്റു എമേര്‍ജിങ് മാര്‍ക്കറ്റുകളുമായി താരതമ്യം ചെയുമ്പോള്‍ നഷ്ടപ്പെട്ട സ്ഥിതി വീണ്ടെടുക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടാണ് എന്നാണ് ഈ പട്ടിക സൂചിപ്പിക്കുന്നത്.
ഉദാഹരണത്തിന് ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറില്‍ ഉയര്‍ന്നുവെങ്കിലും അതിനുശേഷം തുടര്‍ച്ചയായി രണ്ടുമാസം താഴോട്ട് പോയി.
മഹാമാരി മാസങ്ങളില്‍ കയറ്റുമതിയില്‍ മിക്ക എമേര്‍ജിങ് മാര്‍ക്കറ്റുകള്‍ക്കും ഇടിവുണ്ടായെങ്കിലും, ഇന്ത്യ നവംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 8.7% ഇടിവ് പോലെ അത്ര കനത്തത് അല്ലായിരുന്നു, മിന്റ് പത്രം ചൂണ്ടിക്കാട്ടി.
എമേര്‍ജിങ് മാര്‍ക്കറ്റുകളില്‍ ചൈന ആണ് മികച്ച നേട്ടം കൈവരിച്ചത്. അവരുടെ കയറ്റുമതി നവംബര്‍ മാസത്തില്‍ ഉയര്‍ന്നത് 21 ശതമാനമായിരുന്നു. ഇത് തുടര്‍ച്ചയായ ആറാം മാസത്തെ അവരുടെ വളര്‍ച്ചയും 2018 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച വളര്‍ച്ചയുമായിരുന്നു.
ഇന്ത്യയുടെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) കാണിച്ചത് നവംബറില്‍ വിപുലീകരണം തുടരുന്നുവെന്നായിരുന്നു. എന്നാല്‍ ഇതിന്റെ വേഗത മന്ദഗതിയിലായിരുന്നു. സൂചിക മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 56.3ല്‍ എത്തി.
എന്നിരുന്നാലും ഇന്ത്യയുടെ പിഎംഐ മറ്റു എമേര്‍ജിങ് മാര്‍ക്കറ്റുകളെക്കാളും ഉയര്‍ന്ന നിലയിലായിരുന്നു. ബ്രസീല്‍ മാത്രം 64 പോയിന്റോടെ ഇന്ത്യയെക്കാളും മുന്നിലെത്തി. 50നു മുകളില്‍ ഉള്ള സൂചിക വിപുലീകരണത്തെ കാണിക്കുന്നു.
ജൂലൈസെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ ജിഡിപി 7.5 ശതമാനം ഇടിഞ്ഞിരുന്നു. ഇത് പക്ഷെ ആദ്യ പാദത്തിലെ 23.9 ശതമാനം ഇടിവ് വെച്ച് നോക്കുമ്പോള്‍ ഗണ്യമായ പുരോഗതിയാണ്.
ഇത് വിപണിയുടെ പ്രതീക്ഷകളേക്കാള്‍ അല്പം മികച്ചതായിരുന്നു. ഇതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) മൊത്തവര്‍ഷത്തെ തങ്ങളുടെ സ്ലോഡൌണ്‍ പ്രതീക്ഷകള്‍ (-) 9.5 ശതമാനത്തില്‍ നിന്ന് (-) 7.5 ശതമാനമാക്കി ചുരുക്കി.
എന്നിരുന്നാലും ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ വ്യാപ്തി മറ്റ് എമേര്‍ജിങ് മാര്‍ക്കറ്റുകളെ അപേക്ഷിച്ചു കൂടുതലാണ്.

2019 സെപ്റ്റംബറില്‍ ആരംഭിച്ച മിന്റിന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ട്രാക്കര്‍ വലിയ 10 വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഏഴ് സാമ്പത്തിക സൂചികളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
നവംബറില്‍ ഇന്ത്യന്‍ രൂപയാണ് മറ്റു എമേര്‍ജിങ് മാര്‍ക്കെറ്റുകളിലെ കറന്‍സിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഡോളറിനെതിരെ ഏറ്റവുമധികം ഇടിഞ്ഞത്. രൂപയുടെ മൂല്യം (-1.1%) കുറഞ്ഞു.

എന്നിരുന്നാലും നഷ്ടം കൂടുതലും നവംബര്‍ ആദ്യ പകുതിയിലായിരുന്നു. രണ്ടാം പകുതിയില്‍ നേട്ടമുണ്ടാക്കിയ രൂപ ഡിസംബറിലും അത് തുടരുകയാണ്.

ഇന്ത്യയുടെ ഓഹരി വിപണി ക്യാപിറ്റലിസഷന്‍ തുടര്‍ച്ചയായ ഏഴാം മാസവും തുടര്‍ന്നുവെങ്കിലും മറ്റു എമേര്‍ജിങ് മാര്‍ക്കറ്റുകളിലെ വളര്‍ച്ച വെച്ച് താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ 5% വളര്‍ച്ച കുറവായിരുന്നു. തായ്‌ലന്‍ഡും (13%) ഫിലിപ്പൈന്‍സും (12.7%) തങ്ങളുടെ സ്‌റ്റോക്ക് മാര്‍ക്കറ്റ് ക്യാപിറ്റലിസഷനില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.
ഡിമാന്‍ഡ് ദുര്‍ബലമായിരുന്നിട്ടും, നവംബറില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.93% ആയി.
ഒമ്പത് മാസത്തിലെ ഉയര്‍ന്ന നിരക്കായ 7.61% ഒക്ടോബറില്‍ എത്തിച്ചേര്‍ന്ന റീട്ടെയ്ല്‍ പണപ്പെരുപ്പം ലഘൂകരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.
ഇത് പക്ഷെ മറ്റു എമേര്‍ജിങ് മാര്‍ക്കറ്റുകളെ അപേക്ഷിച്ചു കൂടുതല്‍ ആണ്. ടര്‍ക്കി (14%) മാത്രമാണ് ഇന്ത്യയിലും കൂടുതല്‍ പണപ്പെരുപ്പം ഈ പട്ടിക പ്രകാരം.
സാമ്പത്തിക രംഗത്തെ ഒരു തിരിച്ചു വരവിനു ഉള്ള സാദ്ധ്യതകള്‍ പ്രയാസകരമായി തുടരുന്നുവെങ്കിലും അടുത്ത കേന്ദ്ര ബഡ്ജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് പല സാമ്പത്തിക വിദഗ്ധരും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it