യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2026-27 ഓടെ 4 ലക്ഷം കോടി രൂപയിലെത്തും

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വന്നതോടെ വ്യാപാരം മെച്ചപ്പെട്ടു
cargo containers for export
image:@canva
Published on

യു.എ.ഇ.യിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2026-27 ഓടെ 60 ശതമാനം വര്‍ധിച്ച് 5,000 കോടി ഡോളറിലെത്തുമെന്ന് (4.10 ലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍. നിലവില്‍ ഇത് 3,130 കോടി ഡോളാറാണ് (2.57 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് വ്യാപാര കരാര്‍ നടപ്പാക്കിയതിനു ശേഷം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാരം ഗണ്യമായി വളര്‍ന്നതായി അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത കരാര്‍ വന്നതോടെ

2022 ഫെബ്രുവരി 18 ന് ഇരു രാജ്യങ്ങളും ഒപ്പുവച്ച ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ) കഴിഞ്ഞ വര്‍ഷം മെയ് 1 ന് ഔദ്യോഗികമായി നിലവില്‍ വന്നു. തുണിത്തരങ്ങള്‍, കൃഷി, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് യു.എ.ഇ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിച്ചു. 2022-23ല്‍ യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം വര്‍ധിച്ച് 3,130 കോടി ഡോളറിലെത്തി (2.57 ലക്ഷം കോടി രൂപ). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി 18.8 ശതമാനം വര്‍ധിച്ച് 5,320 കോടി ഡോളറായി (4.36 ലക്ഷം കോടി രൂപ).

മികച്ച വളര്‍ച്ചയോടെ

വാഹനങ്ങള്‍, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍ മെഷിനറികളും ഉപകരണങ്ങളും, രത്‌നങ്ങളും ആഭരണങ്ങളും തുടങ്ങിയവ 2022-23 കാലയളവില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ പ്രധാന കയറ്റുമതി മേഖലകളില്‍ ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ വാഹന കയറ്റുമതി 42 ശതമാനം ഉയര്‍ന്ന് 5,900 കോടി രൂപയായി. ഇലക്ട്രിക്കല്‍ മെഷിനറി കയറ്റുമതി 32 ശതമാനം വര്‍ധിച്ച് 29,930 കോടി രൂപയായി. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 17 ശതമാനം ഉയര്‍ന്ന് 47,560 കോടി രൂപയായി. വിമാനങ്ങളുടെയും ബഹിരാകാശവാഹനങ്ങളുടെയും മറ്റും ഇറക്കുമതി 2021-22ലെ ഏകദേശം 328 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 15,580 കോടി രൂപയെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com